കോട്ടയം: പുഞ്ചസീസണിലെ കൊയ്ത്ത് തുടങ്ങിയപ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് കണ്ണീര്. കൊയ്ത്ത് തുടങ്ങിയ പാടങ്ങളില്‍ നിന്ന് നെല്ലെടുക്കാന്‍ മില്ലുകാര്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ ആഴ്ച ഭക്ഷ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ധാരണയായിരുന്നു. ഒരോ പാടശേഖരത്തിലും ചെറിയ അളവില്‍ നെല്ല് ശേഖരിച്ച് ഈര്‍പ്പം പരിശോധിച്ച ശേഷം അനുവദനീയമായ പതിരിന്റെ ശതമാനം കുറയ്ക്കാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ മില്ലുകാര്‍ ക്വിന്റലിന് 17 കിലോ വരെ കുറവ് വേണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതോടെ നെല്ല് സംഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്.
കല്ലറ, വെച്ചൂര്‍, തലയാഴം, വൈക്കം മേഖലകളിലാണ് നെല്ല് കെട്ടികിടക്കുന്നത്. ഇതോടെ കൊയ്ത്ത് നടക്കാനിരിക്കുന്ന കുമരകം, ആര്‍പ്പുക്കര, അയ്മനം മേഖലകളിലെ പാടശേഖരങ്ങളിലെ കര്‍ഷകരും ആശങ്കയിലാണ്. ചങ്ങനാശ്ശേരി മേഖലയിലും കര്‍ഷകരും ഇതേ പ്രതിസന്ധിയിലാണ്. കൊയ്ത് കഴിഞ്ഞാല്‍ നെല്ല് എടുക്കാന്‍ ആളെത്തുമോ എതിലാണ് അനിശ്ചിതത്വം.
വേനല്‍മഴയ്ക്ക് സാധ്യതയുള്ളതാണ് കര്‍ഷകരെ ഏറെ ആശങ്കയിലാക്കുന്നത്. കൊയ്ത് കൂട്ടുന്ന നെല്ല് പാടത്ത് തന്നെയാണ് സൂക്ഷിക്കുന്നത്. മഴ പെയ്ത് നെല്ല് നനഞ്ഞാല്‍ അദ്ധ്വാനിച്ച് ഉണ്ടാക്കിയ വിളവ് മുഴുവന്‍ നഷ്ടപ്പെടും. ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടുക മാത്രമാണ് കര്‍ഷകരുടെ മുന്നിലുള്ള പോം വഴി. നെല്ല് സൂക്ഷിക്കാനുള്ള സംഭരണപ്പുരകള്‍ ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.
കഴിഞ്ഞ വര്‍ഷങ്ങളിലും നെല്ല് സംഭരണം സംബന്ധിച്ച യോഗങ്ങള്‍ തീരുമാനമെടുത്ത് പിരിഞ്ഞതല്ലാതെ ഒന്നും നടപ്പായില്ല. കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന നടപടിയെടുക്കാതെ കണ്ണീര് കുടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മഴയെത്തിയപ്പോള്‍ കിട്ടിയ വിലക്ക് കര്‍ഷകര്‍ക്ക് നെല്ല് കൊടുക്കേണ്ടി വന്നു. ഈ വര്‍ഷവും അവസ്ഥയ്ക്ക് മാറ്റമില്ല. കഴിഞ്ഞ രണ്ടാം കൃഷിയുടെ സംഭരിച്ച നെല്ലിന്റെ വിലയായ 18 കോടി രൂപ ഇനിയും സര്‍ക്കാര്‍ കൊടുക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: