കോട്ടയം: വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പരീക്ഷക്കാലം. കൊടുംചൂടിനൊപ്പം പരീക്ഷച്ചൂടിലാണ് വിദ്യാര്‍ത്ഥികള്‍. ഇന്ന് മുതല്‍ പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകള്‍ ആരംഭിക്കും. കൊടുംചൂടായതിനാല്‍ തളരാതിരിക്കാന്‍ ക്ലാസില്‍ കുടിവെള്ളം കരുതിയിട്ടുണ്ട്. പ്ലസ്ടു പരീക്ഷകള്‍ രാവിലെയും എസ്എസ്എല്‍സി പരീക്ഷ ഉച്ചകഴിഞ്ഞുമാണ്.
ജില്ലയിലെ നാല് വിദ്യാഭ്യാസ ഉപജില്ലകളിലായി 21,030 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഇതില്‍ 10,442 പെണ്‍കുട്ടികളും 10,588 ആണ്‍കുട്ടികളുമാണ്. കോട്ടയം ഉപജില്ലയിലാണ് കൂടുതല്‍ പേര് പരീക്ഷയെഴുതുന്നത്. 8,302 പേര്. ഇവിടെ 4,168 പെണ്‍കുട്ടികളും 4,134 ആണ്‍കുട്ടികളുമുണ്ട്. 428 കുട്ടികള്‍ പരീക്ഷയ്ക്കെത്തുന്ന കോട്ടയം എം.ഡി സെമിനാരി സ്കൂളാണ് ഏറ്റവും കൂടുതല്‍ പേര് പരീക്ഷയെഴുതുന്ന കേന്ദ്രം. കടുത്തുരുത്തി ഉപജില്ലയിലാണ് കുറവ്. 1,776 ആണ്‍കുട്ടികളും 1,785 പെണ്‍കുട്ടികളുമുള്‍പ്പെടെ 3,561 പേര്. പാലയില്‍ 1,890 ആണ്‍കുട്ടികളും 1,699 പെണ്‍കുട്ടികളുമുള്‍പ്പെടെ 3,589 വിദ്യാര്‍ത്ഥികള്‍. കാഞ്ഞിരപ്പളളിയില്‍ 5,578 പേര്. പെണ്‍കുട്ടികള്‍ 2790, ആണ്‍കുട്ടികള്‍ 2,788.
12ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷ അവസാന ദിവസമായ 28ലേക്ക് മാറ്റിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.45 മുതല്‍ 3.30 വരെയാണ് പരീക്ഷാസമയം. ചോദ്യപേപ്പറുകള്‍ പിന്നീട് എസ്ബിഐയുടെ ശാഖകളിലും ട്രഷറികളിലുമായി സൂക്ഷിക്കുന്നത്. ഇവിടെ നിന്ന് പരീക്ഷാ ദിവസങ്ങളില്‍ രാവിലെയാണ് സ്കൂളുകളില്‍ എത്തിക്കുക. പരീക്ഷാ പേപ്പറുകള്‍ സീല്‍ ചെയ്ത് പോസ്റ്റ് ഓഫീസുകളിലൂടെ മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലെത്തിക്കുന്നതിനും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ പറഞ്ഞു.
തിരുവഞ്ചൂര്‍ ചില്‍ഡ്രന്‍സ് ഹോമിലെ 10 പേര് ഇക്കുറി എസ്എസ്എല്‍സി പരീക്ഷ എഴുതുന്നുണ്ട്. ഇതില്‍ ഒമ്പത് പേര് തിരുവഞ്ചൂര്‍ പിഇഎം എച്ച്എസ്എസ്സിലും ഒരാള്‍ അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍ എച്ച്എസ്എസ്സിലും പരീക്ഷ എഴുതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: