ന്യൂദല്‍ഹി: കേരളത്തിലെ ബലിദാനികളെ സ്മരിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയിലെ ചരിത്ര വിജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ലോക്സഭാ, രാജ്യസഭാ എംപിമാരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഒന്നുമില്ലാത്തിടത്തു നിന്നാണ് ത്രിപുരയില്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. നാം പ്രതിനിധാനം ചെയ്യുന്ന പ്രത്യയ ശാസ്ത്രത്തിന്റെ വിജയമാണിത്. നിരവധി പ്രവര്‍ത്തകരെയാണ് നമുക്ക് സംഘടനാ പ്രവര്‍ത്തനത്തിനിടെ ത്രിപുരയില്‍ നഷ്ടപ്പെട്ടത്.
സമാനമായ സ്ഥിതിയാണ് കേരളത്തിലും ബിജെപിയും സംഘപരിവാറും നേരിടുന്നത്. ഇക്കാലയളവില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് കേരളത്തില്‍ ബലിദാനികളായത്. ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടാകുമെന്നാണ് ത്രിപുര കാണിച്ചു തരുന്നത്, പ്രധാനമന്ത്രി പറഞ്ഞു.
പാര്‍ലമെന്റിലെ ജിഎംസി ബാലയോഗി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി, സുഷമാ സ്വരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജീത് ഹമാരീ ജാരീ ഹേ, അബ് കര്‍ണ്ണാടക കീ ബാരീ ഹേ(നമ്മുടെ വിജയങ്ങള്‍ തുടരുന്നു, അടുത്തത് കര്‍ണ്ണാടകയാണ്) എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രധാനമന്ത്രി മോദിക്ക് എംപിമാര്‍ സ്വീകരണം നല്‍കിയത്. ലോകം മുഴുവനും കമ്യൂണിസം തകര്‍ന്നു കഴിഞ്ഞു.
ഇനി ബാക്കി കേരളത്തില്‍ മാത്രമാണ്. ത്രിപുരയ്ക്ക് സമാനമായ മാറ്റം കേരളത്തിലുമുണ്ടാകും. കര്‍ണ്ണാടകയില്‍ വിജയം നേടേണ്ടതുണ്ടെന്നും മോദി പറഞ്ഞു.
പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെയും തടസ്സപ്പെട്ടു. പഞ്ചാബ് നാഷണല്‍ ബാങ്ക് അഴിമതിക്കേസ് ചൂണ്ടിക്കാട്ടിയായിരുന്നു രണ്ടാം ദിനവും കോണ്‍ഗ്രസ് പ്രതിഷേധം. പ്രധാനമന്ത്രി മറുപടിനല്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കാവേരീ നദീജല ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെയും ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് റ്റിഡിപി, ശിവസേനാ പാര്‍ട്ടികളും പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: