കൊല്‍ക്കൊത്ത: ത്രിപുരയിലെ ബിജെപി വിജയത്തില്‍ മമതാ ബാനര്‍ജിക്കും ആശങ്ക. അടുത്തത് ബംഗാളിലെ ബലപരീക്ഷണമാണെന്ന് ബിജെപി നേതാക്കള്‍ സൂചനയും നല്‍കിക്കഴിഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വരികയാണ്. ആര്‍എസ്എസ്-ബിജെപി സംവിധാനത്തിന്റെ ശക്തിയും പ്രവര്‍ത്തന ശൈലിയും അറിയാവുന്ന മമത പ്രതിരോധത്തിനുള്ള കോപ്പുകൂട്ടിത്തുടങ്ങി.
ബംഗാളില്‍ 2011 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍, ബിജെപിക്ക് വോട്ടു വിഹിതം കൂടി. ഇടതുപക്ഷത്തിന്റെ വോട്ടാണ് നേടിയത്. ഇടത് വോട്ട് 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40.22 ശതമാനമായി. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 29 ഉം 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 25.8 ശതമാനവുമായി. എന്നാല്‍ ബിജെപിക്ക് തൃണമൂല്‍ വോട്ട്പിടിക്കാനായില്ലെന്നാണ് കാണുന്നത്. 2016 -ല്‍ ഇടത്-കോണ്‍ഗ്രസ് സഖ്യത്തെയും നിയമസഭാ തെരഞ്ഞടുപ്പില്‍തോല്‍പ്പിച്ചു.
വടക്കന്‍ ബംഗാളിലെ വനവാസി മേഖലകളിലും ജങ്ഗല്‍ മഹല്‍, ബീര്‍ഭൂം, മാല്‍ഡാ, സൗത്ത്-നോര്‍ത്ത് ദിനാപൂരുകളിലും ബിജെപി മമതാ ബാനര്‍ജിക്ക് കടുത്ത വെല്ലുവിളിയാകും. ഈ പ്രദേശങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ശക്തമാണ്.
വിദ്യാസമ്പന്നരായ ബംഗാളികള്‍ ബിജെപിയോട് അടുക്കുന്നു. ഇടത്തരക്കാരാണ് ഇവരില്‍ കുടുതല്‍.
ശക്തമായ സംഘടനാ സംവിധാനമുള്ള ഇടതുപക്ഷത്തെ ഇങ്ങനെ തകര്‍ത്തെറിയാന്‍ കഴിഞ്ഞ ബിജെപിയുടെ തെരഞ്ഞെടുപ്പ് യുദ്ധമുറയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അടിപതറുമെന്ന ആശങ്ക മമതയ്ക്കുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയോട് അടുക്കുകയാണ് ഒരു വഴി. പക്ഷേ, അത് ബിജെപി പ്രചാരണായുധമാക്കുമെന്ന് മമത ഭയക്കുന്നു.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗത്തെ അതിജീവിച്ച മമത എന്തിന് ഭയപ്പെടണമെന്ന ചോദ്യത്തിന് മൂന്നു വര്‍ഷംകൊണ്ട് സര്‍ക്കാരിന് സംസ്ഥാനത്ത് കാര്യമായ വികസന പ്രവര്‍ത്തനമൊന്നും സാധിച്ചില്ല എന്നാണ് ഉത്തരം. പാര്‍ട്ടി നോക്കാഞ്ഞതുകാരണം സംഘടനാ സംവിധാനം തകര്‍ന്നു . തൃണമൂലിന്റെ അണികള്‍ക്ക് മമതയോട് അകല്‍ച്ച ഉണ്ടായാലും അവര്‍ കോണ്‍ഗ്രസിലേക്കും ഇടതു കക്ഷികളിലേക്കും മടങ്ങിയാലും ചതുഷ്കോണ മത്സരത്തില്‍ പിടിച്ചു നില്‍ക്കാനും തുടര്‍ന്നു പോകാനും കഴിയുമെന്നാണ് മമത കണക്കാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: