വാഷിങ്ടണ്‍: എയര്‍ ഇന്ത്യക്ക് ഇസ്രയേലിലേക്ക് പറക്കാനുള്ള വ്യോമപാത തുറന്നു കൊടുക്കാന്‍ സൗദി അനുമതി നല്‍കിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
എന്നാല്‍ എയര്‍ ഇന്ത്യയോ, സൗദി ഔദ്യോഗിക വൃത്തങ്ങളോ ഇതു സ്ഥിരീകരിച്ചിട്ടില്ല. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തിയശേഷമാണ് നെതന്യാഹു പ്രസ്താവന നടത്തിയത്.
70 വര്‍ഷമായി ഇസ്രയേലി വിമാനങ്ങള്‍ക്ക് സൗദി വ്യോമ പാതയില്‍ ഉപരോധം എര്‍പ്പെടുത്തിയിരിക്കുകയാണ്.
അതേസമയം ഇന്ത്യയ്ക്കു വേണ്ടി സൗദി വ്യോമപാത തുറന്നുകൊടുക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് അയവ് വരുമെന്നാണ് വിലയിരുത്തുന്നത്.
സൗദിക്കുമുകളിലൂടെ ടെല്‍ അവീവിലേക്ക് മൂന്നാഴ്ചയ്ക്കൊരിക്കല് വിമാന സര്‍വ്വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റിയാദ് ജനറല്‍ അതോറിട്ടി ഓഫ് സിവില്‍ എവിയേഷന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു.
ആഴ്ചയില്‍ ഒരിക്കല്‍ വീതം നാല് ഇസ്രയേല്‍ വിമാനങ്ങള്‍ മുംബൈയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
സൗദി വ്യോമപാത ഒഴിവാക്കി എത്യോപ്യ വഴിയാണ് ഈ വിമാനങ്ങള്‍ കിഴക്കന്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നത്. സൗദി വ്യോമ പാത തുറന്നുകൊടുക്കുകയാണെങ്കില്‍ ഈ വിമാനങ്ങള്‍ക്ക് രണ്ട് മണിക്കൂറോളം ലാഭിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: