കൊച്ചി: ‘മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ മുന്‍ കപ്യാര് ജോണിയ്ക്ക് സഭയും വിശ്വാസി സമൂഹവും മാപ്പ് നല്കുന്നു’….. കഴിഞ്ഞദിവസമാണ് പാതിരിയെ കൊന്ന മുന്കപ്യാരോട് ക്ഷമിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി പരസ്യമായി പ്രഖ്യാപിച്ചത്. കൊലപാതകിയോട് താന്‍ കാണിച്ച ദയയും സഹതാപവും കോടികളുടെ വസ്തു ഇടപാടില്‍ തനിക്കും കിട്ടുമെന്ന് കര്‍ദ്ദിനാള്‍ കരുതിക്കാണും. പക്ഷെ, കോടികളുടെ അഴിമതിയില്‍ വിട്ടുവീഴ്ചയില്ലെന്ന വിശ്വാസികളുടെ കടുംപിടിത്തവും, തെറ്റുചെയ്തവര്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്ന ഹൈക്കോടതിയുടെ നിലപാടും കര്‍ദ്ദിനാളിന് കുരുക്കാകുകയായിരുന്നു. വസ്തു ഇടപാട് കേസില്‍ കര്‍ദ്ദിനാളിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
അതിരൂപതയുടെ വസ്തു ഇടപാടില്‍ കോടികളുടെ അഴിമതി നടന്നപ്പോള്‍ മൂടിവെക്കാന്‍ പലഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായി. ഒടുവില്‍ ഒരുകൂട്ടം പാതിരിമാര്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തിയെങ്കിലും അവരുടെ വായടപ്പിച്ചു. സഭയുടെ പരമാധികാരിക്കെതിരെ നിലപാടെടുത്താല്‍ പാതിരിമാരായി തുടരാനാകുമോയെന്ന് ചിലര്‍ ഭയപ്പെട്ടു. എങ്കിലും ചില പാതിരിമാരില്‍ നിന്ന് വിശ്വാസികള്‍ വസ്തു ഇടപാടിന്റെ തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞു. ഒടുവില്‍ സഭയെ ശുദ്ധീകരിക്കാനുള്ള നേതൃത്വം ഒരുകൂട്ടം വിശ്വാസികള്‍ ഏറ്റെടുത്തു. ആര്‍ച്ച് ഡയോസ്യന്‍ മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എഎംടി) എന്ന പേരില്‍ സംഘടന തന്നെ രൂപം കൊണ്ടു. അതിലൂടെ വസ്തു ഇടപാടിലെ തട്ടിപ്പുകള്‍ എല്ലാ വിശ്വാസികളിലും എത്തിക്കാന്‍ അവര്‍ക്കായി.
വിശ്വാസി സമൂഹവും വൈദികരും സംഘടനയ്ക്ക് പിന്തുണയുമായെത്തിയതോടെ വസ്തു ഇടപാട് സംബന്ധിച്ച് സഭാതലത്തില്‍ തന്നെ അന്വേഷണം പ്രഖ്യാപിച്ചു. കര്‍ദ്ദിനാളിന് വീഴ്ചയുണ്ടായതായി കണ്ടെത്തി. എന്നിട്ടും കര്‍ദ്ദിനാളിനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് നടന്നത്. സഭാ നേതൃത്വത്തിന്റെ പരാമധികാരി എന്ന നിലയിലും അതിരൂപതാ ബിഷപ്പ് എന്ന നിലയിലും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടി വന്നതിനാലാണ് കര്‍ദ്ദിനാളിന് വീഴ്ചയുണ്ടായതെന്നും നേതൃത്വം സര്‍ക്കുലര്‍ ഇറക്കി. ഒപ്പം കര്‍ദ്ദിനാളിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് അതിരൂപതാ ഭരണം നല്കി.
അതിരൂപതാ നേതൃത്വം എടുത്ത ഈ നടപടികളിലൊന്നും വിശ്വാസികള്‍ തൃപ്തരായിരുന്നില്ല. എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി വസ്തു ഇടപാടില്‍ കോടികളുടെ അഴിമതി നടത്തിയെന്ന് അറിയണമെന്ന ആവശ്യവുമായി അവര്‍ ഉറച്ചു നിന്നു. വസ്തു സഭയുടേതാണെന്നും അതിന്റെ വില്‍പ്പനയെക്കുറിച്ച് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യവുമില്ലെന്ന നിലപാടിലായിരുന്നു നേതൃത്വവും കര്‍ദ്ദിനാളും. എന്നാല്‍, അതിരൂപതയുടെ വസ്തു വിശ്വാസികള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും വിശ്വാസികള്‍ പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ കര്‍ദ്ദിനാളിനെതിരെയുള്ള അന്വേഷണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: