കൊച്ചി: അങ്കമാലി മറ്റൂരില്‍ മെഡിക്കല്‍ കോളേജ് വാങ്ങാനുള്ള തീരുമാനമാണ് കോടികളുടെ വസ്തു ഇടപാട് വിവാദത്തിലേക്ക് എറണാകുളം-അങ്കമാലി അതിരൂപതയെ തള്ളിവിട്ടത്. 2015 മെയ് 29നാണ് മറ്റൂരില്‍ 23.22 ഏക്കര്‍ വസ്തു വിലയ്ക്ക് വാങ്ങിയത്. 60 കോടി വായ്പയെടുത്തായിരുന്നു ഇത്. പലിശയായി ബാങ്കിന് ഓരോ വര്‍ഷവും ആറുകോടി നല്‍കണമായിരുന്നു. വസ്തു വാങ്ങുന്നതിന് മുമ്പ് മെഡിക്കല്‍ കോളേജിന് അംഗീകാരം കിട്ടുന്നതിനുള്ള സൗകര്യം ഇവിടെയുണ്ടോയെന്ന് മനസിലാക്കുന്നതില്‍ അതിരൂപതാ നേതൃത്വത്തിന് വീഴചയുണ്ടായി. അവിടെയാണ് ആദ്യ പതനം തുടങ്ങുന്നത്.
വരന്തരപ്പള്ളിയിലെ ഭൂമി വിറ്റ് വായ്പാ തുക തിരിച്ചടയ്ക്കാനായിരുന്നു പദ്ധതി. വരന്തരപ്പള്ളിയിലെ ഭൂമി വില്ക്കാന് കഴിയാതെ വന്നതോടെ വായ്പാപലിശയടവ് പ്രതിസന്ധിയിലായി. ഇതോടെയാണ് തൃക്കാക്കര നൈപുണ്യ സ്കൂളിന് എതിര്‍വശം (70.15 സെന്റ്), തൃക്കാക്കര ഭാരത മാതാ കോളേജിന് എതിര്‍വശം (62.33 സെന്റ്), തൃക്കാക്കര കരുണാലയത്തിനടുത്ത് (99.44 സെന്റ്), കാക്കനാട് നിലംപതിഞ്ഞിമുകള്‍ (20.35 സെന്റ്), മരട് (54.71 സെന്റ്) തുടങ്ങിയ അഞ്ചുവസ്തുക്കള്‍ വില്ക്കാന് തീരുമാനിച്ചത്.
29 കോടിരൂപയ്ക്ക് വില്‍ക്കാനാണ് ധാരണയായിരുന്നതെങ്കിലും മുഴുവന്‍ തുകയും ഇടനിലക്കാരന് നല്‍കിയില്ല. ഒന്പതുകോടി രൂപ മാത്രമാണ് ഈ ഇടപാടില്‍ സഭയ്ക്ക് കിട്ടിയത്.
ഇടപാടില്‍ വന്‍ നഷ്ടമുണ്ടായെന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍ ഇടനിലക്കാരന്റെ കൈവശമുണ്ടായിരുന്ന കോതമംഗലം കോട്ടപ്പടിയിലെ 25 ഏക്കറും ദേവികുളം ആനവിരട്ടി വില്ലേജിലുള്ള 17 ഏക്കറും രജിസ്റ്റര്‍ ചെയ്ത് വാങ്ങി. ഇതില്‍ ദേവികുളത്തെ ഭൂമി പരിസ്ഥിതി ലോലമേഖലയില്പ്പെടുന്നതാണ്. കോതമംഗലത്തെ ഭൂമിയാകട്ടെ മുമ്പൊരിക്കല്‍ രൂപത വാങ്ങാന്‍ തീരുമാനിച്ചശേഷം വേണ്ടെന്ന് വച്ചതും. ഇതോടെയാണ് രൂപതയ്ക്കുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി ഒരു കൂട്ടം പാതിരിമാര്‍ രംഗത്തെത്തിയത്.
വസ്തു ഇടപാട് വിവാദമായതോടെ കര്‍ദ്ദിനാള്‍ സ്ഥാനമൊഴിയണമെന്ന മുറവിളി ഉയര്‍ന്നു. സഭ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സഭയുടെ അന്വേഷണത്തിലും കര്‍ദ്ദിനാളിന് വീഴ്ച വന്നതായി വ്യക്തമായി. ഇതിനിടെ കര്‍ദ്ദിനാളിനെയും സഹായമെത്രാന്‍ സെബാസ്റ്റിയന് എടയന്ത്രത്തിനെയും അനുകൂലിക്കുന്ന വിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് തര്‍ക്കമുണ്ടായി. കര്‍ദ്ദിനാളിനെ നീക്കിയില്ലെങ്കില്‍ അതിരൂപതയ്ക്ക് നല്കുന്ന വിഹിതം പോലും നിര്‍ത്തുമെന്ന് പാതിരിമാരില്‍ ചിലരും വ്യക്തമാക്കി. മാര്‍പ്പാപ്പയുടെ സംഘവും വിഷയത്തില്‍ അന്വേഷണം തുടങ്ങി. ഇതിനിടെ ആര്‍ച്ച് ഡയോസ്യന്‍ മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി എന്ന സംഘടന കര്‍ദ്ദിനാളിനെതിരെ സമരവും തുടങ്ങി. ഇത് അലങ്കോലപ്പെടുത്താനും ശ്രമങ്ങളുണ്ടായി. ആര്‍ച്ച് ഡയോസ്യന്‍ മൂവ്മെന്റ് കണ്‍വീനര്‍ ഷൈന്‍ വര്‍ഗീസ് കര്‍ദ്ദിനാളിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തി. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി ഇപ്പോള്‍ പോലീസിനോട് കേസെടുത്ത് അന്വഷിക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: