ചാലക്കുടി: വിടപറഞ്ഞ് രണ്ട് വര്‍ഷം തികയുമ്പോഴും കലാഭവന്‍ മണിയോടുള്ള ആരാധകരുടെ സ്നേഹത്തിന്റെ സാക്ഷ്യപത്രമായി ഇന്നലെ ചാലക്കുടിയിലെ മണിയുടെ വീട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മണിക്ക് പ്രണാമമര്‍പ്പിക്കാന്‍ ചാലക്കുടിയിലെത്തി.
രാവിലെ മണിയുടെ സ്മൃതി മണ്ഡപത്തില്‍ ഭാര്യ നിമ്മി, മകള്‍ ശ്രീലക്ഷ്മി എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. നഗരസഭ ചെയര്‍പെഴ്സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്മാന് വിന്‍സെന്റ് പാണാട്ടുപറമ്പന്‍, ഫുട്ബോള്‍ താരങ്ങളായ ഐ.എം. വിജയന്, ജോപോള്‍ അഞ്ചേരി തുടങ്ങിയവരുള്‍പ്പെടെ നിരവധി ബന്ധുക്കളും നാട്ടുകാരും കലാ-സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി.
സര്‍ക്കാര്‍ ആശുപത്രി ജങ്ഷനിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ്, സൗത്ത് ജങ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും മണിയുടെ ഛായാചിത്രത്തിന് മുന്പില് പുഷ്പാര്‍ച്ചന നടത്താന്‍ സൗകര്യം ഒരുക്കിയിരുന്നു. മണിയുടെ ചിത്രമുള്ള ബനിയന് ധരിച്ചാണ് ആരാധകര്‍ എത്തിയത്.
കുന്നിശ്ശേരി രാമന് സ്മാരക കലാഗൃഹത്തില്‍ അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. മണിയുടെ സുഹൃത്തുക്കളുടെ കൂട്ടായ്മയായ കാസ്ക്കേഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്ക് വീട് നിര്‍മ്മിച്ചു നല്കുന്ന പദ്ധതിക്കും ഇന്നലെ തുടക്കമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: