ലണ്ടന്‍: പരാജയത്തിന്റെ വക്കില്‍ നിന്ന് തിരിച്ചടിച്ചുകയറിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തത്. പരിക്ക് സമയത്ത് നെമന്‍ജ മാറ്റിക്ക് നേടിയ ഗോളാണ്യുണൈറ്റഡിന് വിജയമൊരുക്കിയത്.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നെങ്കിലും ആദ്യം രണ്ട് ഗോളടിച്ച് ക്രിസ്റ്റല്‍ പാലസ് യുണൈറ്റഡിനെ പ്രതിരോധത്തിലാക്കി. കളിയുടെ 11-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ ബെന്റക്കെയുടെ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് ടൗണ്‍സെന്‍ഡ് പായിച്ച വലംകാലന്‍ ഷോട്ട് വലയില്‍ കയറിയതോടെ യുണൈറ്റഡ് ആദ്യം പിന്നിലായി. ഈ ഗോളിന് ക്രിസ്റ്റല്‍ ആദ്യപകുതിയില്‍ മുന്നിട്ടുനിന്നു. ഗോള്‍ മടക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും സാഞ്ചസ്, ലിങ്ഗാര്‍ഡ്, പോഗ്ബ, ലുകാകു എന്നിവരടങ്ങുന്ന യുണൈറ്റഡ് താരനിരക്ക് ലക്ഷ്യം കാണാനായില്ല.
രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റ് പിന്നിട്ടപ്പോഴേക്കും ക്രിസ്റ്റല്‍ പാലസ് ലീഡ് ഉയര്‍ത്തി. ഇത്തവണ ലക്ഷ്യം കണ്ടത് പാട്രിക് വാന്‍ ആന്‍ഹോള്‍ട്ടാണ്. ഇതോടെ യുണൈറ്റഡ് 2-0ന് പിന്നില്‍.
രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ യുണൈറ്റഡ് ആക്രമണങ്ങള്‍ക്ക് ശക്തികൂട്ടി. രണ്ട് മിനിറ്റിനുശേഷം പോഗ്ബയുടെ ഷോട്ട് പാലസ് ഗോളി രക്ഷപ്പെടുത്തി. 55-ാം മിനിറ്റില്‍ യുണൈറ്റഡ് ഒരു ഗോള്‍ മടക്കി. അന്റോണിയോ വലന്‍സിയ എടുത്ത കോര്‍ണര്‍ നല്ലൊരു ഹെഡ്ഡറിലൂടെ ക്രിസ് സ്മാളിങ് വലയിലെത്തിച്ചു (2-1). തുടര്‍ന്നും മുന്നേറ്റങ്ങളുടെ പെരുമഴ തീര്‍ത്ത യുണൈറ്റഡ് 76-ാം മിനിറ്റില്‍ സമനില നേടി. ഇത്തവണ ലക്ഷ്യം കണ്ടത് റൊമേലു ലുകാകു. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ നടത്തി ഇരുടീമുകളും കളംവാണെങ്കിലും ഗോള്‍ വിട്ടുനിന്നു. ഒടുവില്‍ കളി പരിക്ക് സമയത്തേക്ക് കടന്നപ്പോള്‍ യുണൈറ്റഡ് വിജയഗോള്‍ നേടി. ബോക്സിന് പുറത്തുനിന്ന് മാറ്റിക്ക് പായിച്ച ഇടംകാലന്‍ ഷോട്ട് ക്രിസ്റ്റല്‍ പാലസ് ഗോളിയെ മറികടന്ന് വലയില്‍ കയറി. വിജയത്തോടെ യുണൈറ്റഡ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. 29 കളികളില്‍ നിന്ന് 62 പോയിന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: