ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി ബാസലിനെ നേരിടും. മറ്റൊരു മത്സരത്തില്‍ യുവന്റസ് എവേ മത്സരത്തില്‍ ടോട്ടനവുമായി ഏറ്റുമുട്ടും.
എഫ്സി ബാസലിനെതിരായ ആദ്യ പാദത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി. ഇന്ന് സമനില മതി അവര്‍ക്ക് ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍. അതേസമയം ബാസലിന് ഏകപക്ഷീയമായ അഞ്ച് ഗോള്‍ വിജയമെങ്കിലും വേണം. മറിച്ച് 4-0ന് ജയിക്കാന്‍ കഴിഞ്ഞാല്‍ കളി അധികസമയത്തേക്കും തുടര്‍ന്ന് ഷൂട്ടൗട്ടിലേക്കും നീളും. അതിനുള്ള സാധ്യത വിദൂരമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിന്നുന്ന പ്രകടനവുമായി കിരീടത്തിലേക്ക് കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ കീഴടക്കുക എന്നത് ബാസലിനെ സംബന്ധിച്ചിടത്തോളം ബാലികേറാമലയാകുമെന്ന് ഉറപ്പ്. അടുത്തിടെ ആഴ്സണലിനെ 3-0ന് തോല്‍പ്പിച്ച് ലീഗ് കപ്പും സിറ്റി നേടിയിരുന്നു. അഗ്യൂറോ, ഡേവിഡ് സില്‍വ, കെവിന് ഡി ബ്രൂയന് എന്നിവരടങ്ങുന്ന സിറ്റി ബാസലിനേക്കാള് എത്രയോ കരുത്തരാണ്. എന്നാല്‍ റഹിം സ്റ്റര്‍ലിങ് ഇന്ന് കളിക്കാനിറങ്ങുമോ എന്ന് സംശയമാണ്. മധ്യനിരതാരം ഫെര്‍ണാണ്ടീഞ്ഞോയും പരിക്കുകാരണം ഇറങ്ങിയേക്കില്ല.
മറ്റൊരു എവേ മത്സരത്തില്‍ യുവന്റസിന് ഇന്ന് ജയിച്ചേ തീരൂ. ടോട്ടനത്തിനെതിരായ ആദ്യ പാദത്തില്‍ 2-2ന് സമനില പാലിക്കേണ്ടിവന്നതാണ് യുവന്റസിന് തിരിച്ചടിയായത്. ഇതോടെ രണ്ട് എവേ ഗോളുകളുടെ ആനുകൂല്യം ടോട്ടനത്തിന് സ്വന്തമായി. ടോട്ടനത്തിന് ക്വാര്‍ട്ടറില്‍ കടക്കാന്‍ ഗോള്‍രഹിത സമനില മാത്രം മതി. അതേസമയം യുവന്റസിന് ജയിച്ചേ മതിയാവൂ. കളി ഗോള്രഹിതമോ, 1-1 എന്ന നിലയില്‍ സമനിലയിലോ കലാശിച്ചാല്‍ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ടോട്ടനം ക്വാര്‍ട്ടറിലേക്ക് മുന്നേറും. എന്നാല്‍ ടോട്ടനത്തിന്റെ തട്ടകത്തില്‍ അവരെ കീഴടക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയകാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: