ന്യൂദല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ നമ്പറുകള്‍, വിവിധ സേവനങ്ങള്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി നീട്ടുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. നേരത്തെയും സമയപരിധി നീട്ടിനല്‍കിയിട്ടുണ്ട്. ആവശ്യമാണെങ്കില്‍ ഇനിയും നീട്ടാം. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ആധാറിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നത്. നിലവില്‍ മാര്‍ച്ച് 31 ആണ് അവസാന തീയതി. ഇതിന് മുന്‍പായി ഹര്‍ജികളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ തീയതി നീട്ടാമെന്ന് കേന്ദ്രം വ്യക്തമാക്കി.
മാര്‍ച്ച് 31ന് മുന്‍പായി ഉത്തരവുണ്ടാകുന്നതിന് ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകരായ ശ്യാം ദിവാന്, അരവിന്ദ് ദത്താര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എ.കെ. സിക്രി, എഎം ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ് തുടങ്ങിയവരാണ് ഭരണഘടനാ ബെഞ്ചിലുള്ളത്. കേസ് തീരാന്‍ സമയമെടുക്കുമെന്ന് ജസ്റ്റിസ് എ.കെ. സിക്രി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരുടെ ഭാഗത്ത് നിന്നുള്ള മൂന്ന് അഭിഭാഷകരുടെ വാദമാണ് ഇതുവരെ പൂര്‍ത്തിയായത്. അഞ്ച് മുതിര്‍ന്ന അഭിഭാഷകര്‍ വാദം ആരംഭിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍, യുഐഡിഎഐ, മഹാരാഷ്ട്ര, ഗുജറാത്ത് സര്‍ക്കാരുകള്‍ മറുപടി നല്‍കേണ്ടതുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: