കോഴിക്കോട്: വ്യവസായം തുടങ്ങുന്നവരെ കൊടികുത്തി തടസ്സപ്പെടുത്തരുതെന്ന് സിപിഐയെ ഉപദേശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കി കോഴിക്കോട് സിപിഎം.
ചെറുകിട വ്യവസായം തുടങ്ങാന്‍ വായ്പയെടുത്ത് പണിത കെട്ടിടത്തിനു മുന്നില്‍ സിപിഎം കൊടികുത്തിയതോടെ കര്‍ഷക കുടുംബം പ്രതിസന്ധിയിലായി. താമരശ്ശേരി പുതുപ്പാടി കുപ്പായക്കോട് സ്വദേശി കീച്ചേരി ടോണി പണിത കെട്ടിടത്തിനു മുന്നിലാണ് സിപിഎം കൊടി കുത്തി വ്യവസായം തുടങ്ങാനുള്ള പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരിക്കുന്നത്.
സിപിഐക്കാര്‍ കൊടികുത്തിയതിനെത്തുടര്‍ന്ന് വര്‍ക്ക് ഷോപ്പ് തുടങ്ങാനാവാതെ പത്തനാപുരത്ത് സുഗതന് എന്ന പ്രവാസി തൂങ്ങിമരിച്ച വിവാദ സംഭവത്തില്‍ പ്രതികരിച്ച മുഖ്യമന്ത്രിയോട് ടോണിക്കെതിരായ സിപിഎമ്മിന്റെ സമരത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്ന ആവശ്യമുയര്‍ന്നു തുടങ്ങി.
ഒറിസ ലാറ്റക്സ് എന്നപേരില്‍ റബര്‍ അധിഷ്ഠിത വ്യവസായം തുടങ്ങാനാണ് ടോണി വീടിനു സമീപം കെട്ടിടം പണിതത്. ഇതിനു മുന്നിലാണ് സിപിഎം കൊടി കുത്തി തടസ്സപ്പെടുത്തിയിരിക്കുന്നത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡും സിപിഎം ഭരിക്കുന്ന പുതുപ്പാടിപഞ്ചായത്തും അനുമതി നല്‍കിയിട്ടും സ്ഥാപനത്തിനെതിരെ സിപിഎം രംഗത്തുവരികയായിരുന്നു.
ഒരു വര്‍ഷം മുന്‍പ് ഒരു കോടിയോളം രൂപ വായ്പയെടുത്താണ് ടോണി കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. സ്ഥാപനം തുടങ്ങാന്‍ സാധിക്കാത്തതിനാല്‍ വായ്പാതിരിച്ചടവിന് കഴിയാതെ വന്‍സാമ്പത്തിക ബാധ്യത നേരിടുകയാണ് ഈ കുടുംബം. സിപിഎം കുപ്പായക്കോട് ബ്രാഞ്ച് സെക്രട്ടറി ഷാജി മണാക്കുഴിയുടെ നേതൃത്വത്തിലാണ് സിപിഎം കൊടികുത്തിയത്. ഇയാള്‍ക്കെതിരെ ടോണിയുടെ കുടുംബം വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: