തിരുവനന്തപുരം: യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നിയമസഭയെ വീണ്ടും അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെങ്കില്‍ അതുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളുടെ മേല്‍ യുഎപിഎ ചുമത്തേണ്ട സാഹചര്യമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി. പോലീസ് അന്വേഷണത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ മാത്രം ഒന്‍പത് രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ഇതില്‍ ബിജെപി, സിപിഎം, എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയില്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്നു പറഞ്ഞ പിണറായി സംസ്ഥാനത്ത് പൊതുവേ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറച്ചു കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ രാഷ്ട്രീയകൊലപാതകങ്ങളുടെ അന്വേഷണം സംബന്ധിച്ച് പോലീസിന് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാമെന്നും പറഞ്ഞ മുഖ്യമന്ത്രി രാഷ്ട്രീയ അക്രമങ്ങള്‍ തടയുന്നതിന് ആവശ്യമെങ്കില്‍ നിയമം ഭേദഗതി ചെയ്യുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: