തിരുവനന്തപുരം: സിസ്റ്റര്‍ അഭയവധക്കേസില്‍ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പുതൃക്കയിലിനെ കോടതി പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കി. ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതിയായ സ്റ്റെഫിയും വിചാരണ നേരിടണം. പ്രതികള്‍ നല്കിയ വിടുതല്‍ ഹര്‍ജിയിലണ് തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇവര്‍ക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, അപകീര്‍ത്തി കുറ്റങ്ങളാണ് സിബിഐ ആരോപിച്ചിരിക്കുന്നത്. അഭയ കൊല്ലപ്പെട്ട ദിവസം രാത്രം ഫാദര്‍ ജോസ് പുതൃക്കയില്‍ കോണ്‍വന്റില്‍ വന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റവിമുക്തനാക്കിയത്. കേസിന്റെ വിചാരണ പ്രത്യേക സി.ബി.ഐ. കോടതിയില്‍ മാര്‍ച്ച് 14ന് തുടങ്ങും. അഭയ മരണപ്പെട്ട് 25 വര്‍ഷത്തിനുശേഷമാണ് വിചാരണ തുടങ്ങുന്നത്.
സിസ്റ്റര്‍ അഭയയെ കൊല്ലാന്‍ മുഖ്യ പങ്ക് വഹിച്ച പ്രതി തോമസ് കോട്ടൂര്‍ ആണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കൊലപാതകം, കൊല ചെയ്യാന്‍ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങളാണു സിബിഐ കോട്ടൂരിന് മേല്‍ ചുമത്തിയത്. സിസ്റ്റര്‍ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സിബിഐ ആരോപിക്കുന്നു. കോട്ടൂര്‍ ബി.സി.എം. കോളജില്‍ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു. അതിനുശേഷം അമേരിക്കയിലേക്കു പോയി. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കോട്ടയം അതിരൂപതാ ചാന്‍സലറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഫാ. തോമസിന് കൂട്ടുനിന്നു എന്നതാണ് ഫാ. ജോസ് പുതൃക്കയിലിനെതിരായ കുറ്റം. എന്നാല്‍ കൊലപാതകത്തില്‍ പൂതൃക്കയിലിനെതിരായ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് സിബിഐ കോടതി ഉത്തരവിട്ടിരിക്കുന്നത്.
തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍ എന്നിവരെ സാക്ഷികളായ സഞ്ജു പി. മാത്യു, ചെല്ലമ്മദാസ് എന്നിവര്‍ കോണ്‍വെന്റ് പരിസരത്ത് അസമയത്ത് കണ്ടിട്ടുണ്ട്. ചെല്ലമ്മദാസ് ഈ വിവരം മൂന്നാംപ്രതി സെഫിയോട് പറഞ്ഞിട്ടുണ്ടെന്ന് മൊഴിനല്‍കിയതായും സിബിഐ. കോടതിയെ അറിയിച്ചു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം കോണ്‍വെന്റിലെ താഴത്തെ നിലയില്‍ സെഫി മാത്രമാണ് ഉണ്ടായിരുന്നത്. സെഫിയോടൊപ്പം താമസിച്ചിരുന്ന ഹെലന് അന്ന് കോണ്‍വെന്റില്‍ ഉണ്ടായിരുന്നില്ലെന്ന് മൊഴി നല്‍കിയിരുന്ന കാര്യവും പ്രോസിക്യൂട്ടര്‍ വിചാരാണാ വേളയില്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അഭയയുടെ മൃതദേഹപരിശോധന നടത്തിയ ഡോ. രാധാകൃഷ്ണന് കൊലപാതകമാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞതും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഹൈദരാബാദിലെ വിദഗ്ദ്ധസംഘം പരിശോധിച്ച് കൊലപാതകമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും ശക്തമായതിനാലാണ് മൂന്നുപേരേയും പ്രതികളാക്കിയതെന്നും സിബിഐ. വാദിച്ചു.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വന്റിലെ കിണറ്റില്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന ലോക്കല്‍ പൊലീസ് നിഗമനത്തിലത്തെി. ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചതോടെയാണ് കേസിന് വഴിത്തിരിവുണ്ടായത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിലാണ് എത്തിയത്. 1993 മാര്‍ച്ച് 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താല്‍ 1996ല്‍ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു.
തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എക്സാമിനേഷന് ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതായി റിപ്പോര്‍ട്ടു വന്നതോടെ് കേസ് വീണ്ടും വിവാദത്തിലായി്. ഇതിനിടെ സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എഎസ്ഐ വി.വി. അഗസ്റ്റിന് 2008 നവംബര്‍ 25ന് ആത്മഹത്യ ചെയ്തു. സിബിഐ ചോദ്യം ചെയ്ത അഗസ്റ്റിനെ 2008 നവംബര്‍ 25ന് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സിബിഐയാണെന്ന് പറയുന്ന നാലു വരിയുള്ള ആത്മഹത്യാക്കുറിപ്പ് ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തു.
അഭയയുടെ മരണത്തിന്റെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ എഎസ്ഐയായിരുന്നു അഗസ്റ്റിനായിരുന്നു. കോണ്‍വെന്റിലെത്തിയ അഗസ്റ്റിന് കേസ് സംബന്ധിച്ച നിര്‍ണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പല തവണ ഇയാളെ സിബിഐ ചോദ്യം ചെയ്തിരുന്നു. 75 വയസുള്ള അഗസ്റ്റിന് കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ മാപ്പു സാക്ഷിയാകാന്‍ തയാറായിരുന്നു. പിന്നീട് അദ്ദേഹം നിലപാടു മാറ്റി. മൊഴിയില്‍ വൈരുധ്യം ഉണ്ടെന്ന് സിബിഐ. വ്യക്തമാക്കിയിരുന്നു.
കേസില്‍ 2008 നവംബര്‍ 18നു 2008 ഒക്ടോബര്‍ 18, 19 തീയ്യതികളിലായി ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നീ മൂന്നു പേരെ സിബിഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. കോണ്‍വെന്റിനു സമീപത്തു താമസിക്കുന്ന സഞ്ജു നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മൂന്നു പ്രതികളേയും 2008 നവംബര്‍ 19ന് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് സിബിഐ കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: