കൊച്ചി: ഷുഹൈബ് വധത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. കേസ് അന്വേഷിക്കുന്നതിന് തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ജസ്റ്റിസ് കമല്‍ പാഷയാണ് ഉത്തരവിട്ടത്. കേരള പോലീസിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. ഷുഹൈബിന്റെ കുടുംബം നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ കേസില്‍ പോലീസ് ഇനി ഒന്നു ചെയ്യേണ്ടതില്ലെന്നും സിബിഐ അന്വേഷണമാണ് വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. ഷുഹൈബ് വധത്തിന് കാരണം രാഷ്ട്രീയ വിരോധമാണ്. കേസില്‍ പ്രതികളായവര്‍ ഷുഹൈബിനെ മുമ്പ് മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ വിരോധത്താലാണ് ഷുഹൈബിനെ വധിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗൂഢാലോചനകള്‍ ഒരിക്കലും പുറത്ത് വരാറില്ല. കണ്ണൂരിലെ കൊലപാതകങ്ങളില്‍ നേരത്തേയും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇപ്പോള്‍ മാത്രം എന്തിന് എതിര്‍ക്കുന്നെന്നും കോടതി ചോദിച്ചു. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും നിയമസഭയില്‍ ആവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: