കൊച്ചി: അടിമത്തത്തില്‍ നിന്ന് മോചനം ലഭിച്ചവരുടെ പ്രതികരണമാണ് ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതില്‍ എത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഫേസ് ബുക്കില്‍ കുറിച്ചു.പതിറ്റാണ്ടുകളുടെ അടിമഭരണത്തില്‍ നിന്ന് മോചിതരായ ജനത അവരുടെ ദുരിതങ്ങള്‍ക്ക് കാരണമായവര്‍ക്കെതിരെ പ്രതികരിക്കുന്നത് സ്വാഭാവികമാണ്. ചില സിപിഎം ഓഫീസുകള്‍ കൈയേറിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കുകയും നിരോധനാജ്ഞ പ്രഖ്യാപിച്ച് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.
സിപിഎം പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യുന്നു എന്ന് പ്രചരിപ്പിക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. ചില സിപിഎം അനുകൂല പോര്‍ട്ടലുകളിലും വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളിലും പ്രത്യക്ഷപ്പെട്ട വാര്‍ത്തയുടെ ചുവടു പിടിച്ച് കേരളത്തിലും അക്രമം അഴിച്ചു വിടാനാണ് സിപിഎം ശ്രമം.
ത്രിപുരയില്‍ 2 പേര് കൊല്ലപ്പെട്ടു എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും മറ്റൊരു മാധ്യമവും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശ്രീലങ്കയില്‍ തകര്‍ക്കപ്പെട്ട പള്ളിയുടെ ചിത്രം പോലും ബിജെപിക്കെതിരായ കള്ളപ്രചരണത്തിന് സിപിഎം ഉപയോഗിക്കുകയാണ്. ഇത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വര്‍ഗ്ഗീയ മുതലെടുപ്പിനുള്ള ശ്രമമാണ്.
ബിജെപി ത്രിപുരയില്‍ സിപിഎമ്മിനെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന പിണറായി വിജയന്റെ പ്രചരണം സ്വന്തം വര്‍ഗ്ഗസ്വഭാവം ഓര്‍മ്മയിലുള്ളതുകൊണ്ടാണ്. അധികാരത്തില്‍ എത്തിയിടത്തെല്ലാം കമ്മ്യൂണിസ്റ്റുകള്‍ കോടിക്കണക്കിന് ആള്‍ക്കാരെയാണ് കൊന്നു തള്ളിയത്.
പശ്ചിമബംഗാളും, ത്രിപുരയും കേരളവും ഭിന്നമായിരുന്നില്ല. ജനാധിപത്യം ശക്തമായിരുന്നതിനാല്‍ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്മൂലനരാഷ്ട്രീയം അത്രകണ്ട് വിലപ്പോയില്ലെന്ന് മാത്രം. ഒരു വര്‍ഷത്തിനുള്ളില്‍ 12 ബിജെപി പ്രവര്‍ത്തകരെയാണ് ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: