കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട കേസ് ഹൈക്കോടതി സിബിഐയ്ക്കു വിട്ടതോടെ സിപിഎം ജില്ലാ നേതൃത്വം പ്രതിരോധത്തില്‍. സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ തള്ളിയാണ് ഹൈക്കോടതിയുടെ നടപടിയെന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. കേരളാ പൊലീസിനെതിരെ കോടതി നടത്തിയ അതിരൂക്ഷമായ പരാമര്‍ശങ്ങള്‍ കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനും ജില്ലയിലെ പോലീസ് സേനയ്ക്കും കനത്ത തിരിച്ചടിയും ആഘാതവുമായി. സിപിഎം ഭരണത്തില്‍ പാര്‍ട്ടിയുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പോലീസ് സേനയുടെ നടപടിയാണ് ഹൈക്കോടതി പരാമര്‍ശത്തോടെ തുറന്നു കാട്ടപ്പെട്ടിരിക്കുന്നത്. സിപിഎം ജില്ലാ നേതൃത്വം നല്കുന്ന നിര്‍ദ്ദേശത്തിനനുസരിച്ചാണ് സംസ്ഥാനത്ത് സിപിഎം ഭരണത്തിലുളളപ്പോഴെല്ലാം ജില്ലയിലെ പോലീസ് പ്രവര്‍ത്തിച്ചിട്ടുളളത്.
കേസില്‍ ഉന്നതതല ഗൂഢാലോചന നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന് നിര്‍ദ്ദേശിച്ചതും പോലീസിന് തിരിച്ചടിയാണ്. കേസില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് കൊലപാതകം നടത്തിയത് എന്നതിനാല്‍ കേസില്‍ യുഎപിഎ ചുമത്താവുന്നതാണെന്ന് നിയമ വിദഗ്ദരും വിവിധ സംഘടനകളും ആദ്യം തൊട്ടേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിപിഎം നിര്‍ദ്ദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന പോലീസ് ഇതിന് തയ്യാറാകാതിരിക്കുകയായിരുന്നു.
നിലവിലെ അന്വേഷണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, കേസുമായി ബന്ധപ്പെട്ട് കേരള പോലീസ് ഇനി ഒന്നും ചെയ്യേണ്ടെന്നു വ്യക്തമാക്കിയതും കണ്ണൂരിലെ പോലീസിനേറ്റ കനത്ത തിരിച്ചടിയാണ്.
ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ ആവര്‍ത്തിച്ച് നിലപാടെടുത്ത ദിവസം തന്നെയാണ് ഹൈക്കോടതിയുടെ ഉത്തരവെന്നതും സിപിഎമ്മിനെ സംബന്ധിച്ച് തിരിച്ചടിയായി.
ഇതുവരെ പിടികൂടിയ പ്രതികളെ ഉപയോഗിച്ച് എന്തുകൊണ്ടു ഷുഹൈബിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുക്കുന്നില്ലെന്ന് കോടതി പോലീസിനോട് ചോദിച്ചിരുന്നു. പ്രതികളുടെ സാന്നിധ്യത്തിലല്ലാതെ ആയുധം കണ്ടെടുത്തതില്തന്നെ കള്ളക്കളിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതും പോലീസിന്റെ പ്രവര്‍ത്തനങ്ങളുടെ പോരായ്മയും കേസില്‍ പോലീസ് കാണിക്കുന്ന നിസ്സംഗതയും വെളിപ്പെടുത്തുന്നതാണ്.
ജില്ലയില്‍ സിപിഎം പ്രതി സ്ഥാനത്തുളള മൂന്ന് കേസുകള്‍ ഇപ്പോള്‍ത്തന്നെ സിബിഐ അന്വേഷിച്ചു വരികയാണ്. ഈ കേസുകളിലെല്ലാം പാര്‍ട്ടി നേതൃത്വത്തിന്റെ പങ്ക് സിബിഐ കണ്ടെത്തിയതോടെ കടുത്ത പ്രതിരോധത്തിലാണ് പാര്‍ട്ടി. ഇതിനിടയിലാണ് നേതാക്കള്‍ക്ക് ഗൂഢാലോചനയിലുള്‍പ്പെടെ പങ്കുണ്ടെന്ന് ആരോപണം നിലനില്‍ക്കുന്ന മറ്റൊരു കേസു കൂടി സിബിഐയുടെ കയ്യില്‍ എത്തുന്നത്. ഈ കേസില്‍ കൂടി നേതാക്കളുടെ പങ്ക് വ്യക്തമാകുകയും പ്രതി സ്ഥാനത്തെത്തുകയും ചെയ്താല്‍ പാര്‍ട്ടിക്ക് കടുത്ത ക്ഷീണമാകുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: