ചെറുപുഴ: ഏഴിമല നാവിക അക്കാദമിയിലേയ്ക്ക് വെള്ളം കൊണ്ടുപോകുന്നതിനായി ചെറുപുഴ ചെക്ക്ഡാം തുറന്ന് വിടണമെന്ന് ജില്ലാ കളക്ടര്‍ ചെറുപുഴ പഞ്ചായത്തിനോടാവശ്യപ്പെട്ടു. എന്നാല്‍ രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന ചെറുപുഴ, ഈസ്റ്റ്എളേരി പഞ്ചായത്തുകളിലെ നൂറുകണക്കിനാളുകളുടെ കുടിവെള്ളം മുട്ടിച്ച് ചെറുപുഴ ചെക്ക് ഡാമിലെ വെള്ളം തുറന്നു വിടാന്‍ കഴിയില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. ഇത് സംബന്ധിച്ച് കുറച്ചുനാളുകളായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റും നാട്ടുകാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. കാര്യങ്കോട് പുഴയുടെ കാക്കടവ് ഭാഗത്തുനിന്നുമാണ് ഏഴിമലനാവിക അക്കാദമിയിലേയ്ക്ക് വെള്ളം കൊണ്ടുപോകുന്നത്. വേനല്‍ കടുത്തതോടെ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി.
അതിനാല്‍ ചെറുപുഴ ചെക്ക് ഡാം തുറക്കണമെന്നാണ് ആവശ്യമുയരുന്നത്. എന്നാല്‍ ഏഴുകിലോമീറ്റര്‍ അകലെയുള്ള കാക്കടവിലേയ്ക്ക് ചെറുപുഴ ചെക്ക് ഡാം തുറന്നാലും വെള്ളം എത്തില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇക്കാര്യം കളക്ടറെ നേരിട്ടറിയിക്കുവാനുള്ള തീരുമാനത്തിലാണ് ചെറുപുഴ പഞ്ചാത്തിലേയും ഈസ്റ്റ്എളേരി പഞ്ചാത്തിലേയും ജനപ്രതിനിധികളും നാട്ടുകാരും. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ കളക്ടറെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെ ന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെറുപുഴ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ചെറുപുഴ പഞ്ചായത്ത്പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്സന്, ഈസ്റ്റ്എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കല്‍, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: