ഒന്‍പതാം അനുവാകം
ഋതം ച സ്വാധ്യായ പ്രവചനേ ച. സത്യം ച സ്വാധ്യായ പ്രവചനേ ച. തപശ്ച സ്വാധ്യായ പ്രവചനേ ച.ദമശ്ച സ്വാധ്യായ പ്രവചനേ ച. ശമശ്ച സ്വാധ്യായ പ്രവചനേ ച. അഗ്നയശ്ച സ്വാധ്യായ പ്രവചനേ ച. അഗ്നി ഹോത്രം ച സ്വാധ്യായ പ്രവചനേ ച. അതിഥയശ്ച സ്വാധ്യായ പ്രവചനേ ച.മാനുഷം ച സ്വാധ്യായ പ്രവചനേ ച. പ്രജാ ച സ്വാധ്യായ പ്രവചനേ ച. പ്രജനശ്ച സ്വാധ്യായ പ്രവചനേ ച. പ്രജാതിശ്ച സ്വാധ്യായ പ്രവചനേ ച.
വിജ്ഞാനത്താല്‍ തന്നെ സ്വരാജ്യം നേടുമെന്ന് പറഞ്ഞതിനാല്‍ ശ്രൗത സ്മാര്‍ത്ത കര്‍മങ്ങള്‍ക്ക് പ്രയോജനമില്ലാതെ വരുമോ എന്ന് സംശയിച്ചേക്കാം. ആ കര്‍മ്മങ്ങള്‍ പുരുഷാര്‍ത്ഥത്തെ തരുന്നവയെന്ന് കാണിക്കാന്‍ ഇവിടെ വിവരിക്കുന്നു. കര്മ്മത്തെപ്പറ്റിയുള്ള ശാസ്ത്ര പ്രകാരമുള്ള ജ്ഞാനമാണ് ഋതം. സ്വാധ്യായം എന്നാല്‍ പഠിക്കുക. ശാസ്ത്രപഠനം അഥവാ അധ്യയനം തന്നെ. പ്രവചനം എന്നാല്‍ പഠിപ്പിക്കുക. ബ്രഹ്മയജ്ഞം എന്ന് ശാസ്ത്ര അധ്യാപനത്തെ പറയാറുണ്ട്.
ശരിയാണ് എന്ന് നിശ്ചയിച്ചുറപ്പിച്ചത് വാക്കുകൊണ്ട് പറയുന്നതാണ് സത്യം. വ്രതം, ഉപവാസം തുടങ്ങിയവയും കൃച്ഛ്ര ചാന്ദ്രായണാദി അനുഷ്ഠാനങ്ങളുമാണ് തപസ്സ്. ഇന്ദ്രിയങ്ങളെ അടക്കലാണ് ദമം. മനസ്സിനെ അഥവാ അന്തക്കരണത്തെ നിയന്ത്രിക്കലാണ് ശമം. കര്‍മ്മങ്ങള്‍ക്കായി ആധാനം ചെയ്യേണ്ടവയായ മൂന്നോ അഞ്ചോ അഗ്നികളെയാണ് അഗ്നയ: എന്ന് പറഞ്ഞത്. ദിവസന്തോറും രാവിലെയും വൈകുന്നേരവും ഹോമം ചെയ്യുക എന്ന ശ്രുതി വിഹിതമായ നിത്യകര്‍മ്മമാണ് അഗ്നിഹോത്രം.
നേരത്തെ അറിയിക്കാതെ വരുന്നവരും തിഥി നോക്കാതെ എത്തുന്നവരുമാണ് അതിഥികള്‍. അജ്ഞാത കുല ഗോത്രക്കാര്‍, വിശന്നു വരുന്നവര്‍ തുടങ്ങിയവരെയെല്ലാം അതിഥി എന്നതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മനുഷ്യ നന്മയ്ക്ക് വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങളാണ് മാനുഷം. മക്കളുടെ വിവാഹ അവസരത്തിലോ മറ്റോ ബന്ധുക്കള്‍ മുതലായവരെ പൂജിക്കുന്നതും മാനുഷമാണ്. മക്കളെയാണ് പ്രജകള്‍ എന്നു പറയുന്നത്. മക്കളുണ്ടാകാന്‍ ഭാര്യാ സംയോഗം വേണം. ഋതുകാലത്തില്‍ ഭാര്യാഗമനം നടത്തുന്നതാണ് പ്രജനം.
പേരക്കുട്ടികളുണ്ടാവാന് മകന് അനുയോജ്യയായ കന്യകയേയും മകള്‍ക്ക് ശ്രേഷ്ഠനായ വരനേയും കണ്ടെത്തി കൊടുക്കലാണ് പ്രജാതി. ഇവയെല്ലാം അനുഷ്ഠിക്കേണ്ടവയാണ്. എല്ലാറ്റിന്റെയും കൂടെ സ്വാധ്യായവും പ്രവചനവും വേണം. ഈ പറഞ്ഞ ഓരോന്നിലും മുഴുകിയിരിക്കുന്ന ഓരോ ആളും സ്വാധ്യായത്തിലും പ്രവചനത്തിലും വളരെ ശ്രദ്ധ കൊടുക്കണം. ഒട്ടും ഉപേക്ഷ അരുത്. അതിനാണ് ഓരോന്നിന്റെയും കൂടെ സ്വാധ്യായ പ്രവചനങ്ങളെ പറഞ്ഞത്.
അര്‍ത്ഥജ്ഞാനം സ്വാധ്യായത്തിന് അധീനമാണ്. പരമ ശ്രേയസ് അര്‍ത്ഥ ജ്ഞാനംകൊണ്ടേ സാധ്യമാകൂ.. അത് മറക്കാതിരിക്കാനും ധര്‍മ്മം വര്‍ദ്ധിക്കാനുമാണ് പ്രവചനം. അതുകൊണ്ട് ഇവ രണ്ടും നിര്‍ബന്ധവും വളരെ ആദരിക്കേണ്ടതുമാണ്. സത്യമിതി സത്യവചാ രാഥീതര: തപ ഇതി തപോ നിത്യ: പൗരു ശിഷ്ടി: സ്വാധ്യായ പ്രവചനേ ഏവേതി നാകോ മൗദ് ഗല്യ : തദ്ധി തപസ്തദ്ധിതപ: സത്യമാണ് അനുഷ്ഠിക്കേണ്ടതെന്ന് സത്യമായ വാക്കോടു കൂടിയ സത്യവചസ്സായ രാഥീതരന് എന്ന ആചാര്യന് വിചാരിക്കുന്നു. രഥീതര ഗോത്രത്തില്‍ ജനിച്ചവന് രാഥീതരന്.
തപസ്സ് തന്നെയാണ് ചെയ്യേണ്ടതെന്ന് തപസ്സില്‍ തല്പരനായ തപോ നിത്യന് പറയുന്നു. പുരുശിഷ്ടന്റെ മകനാണ് പൗരുശിഷ്ടി എന്നറിയപ്പെടുന്ന ഇദ്ദേഹം. സ്വാധ്യായവും പ്രവചനവും തന്നെയാണ് അനുഷ്ഠിക്കേണ്ടതെന്ന് നാകന് എന്ന മൗദ്ഗല്യന്‍ കരുതുന്നു. അത് തന്നെയാണല്ലോ തപസ്സ്. അതിനെത്തന്നെയാണ് തപസ്സെന്ന് പറഞ്ഞത്. കൂടുതല്‍ ആദരത്തിനു വേണ്ടിയാണ് സത്യം, തപസ്സ്, സ്വാധ്യായ പ്രവചനങ്ങള്‍ എന്നിവയെ വീണ്ടും പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: