ഇടുക്കി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ കബളിപ്പിച്ച് കൊട്ടാക്കമ്പൂരില്‍ ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ തെളിവില്ലെന്ന് പറഞ്ഞ് ജോയിസ് ജോര്‍ജ് എംപിക്കെതിരായ കേസ് അട്ടിമറിക്കാന്‍ പോലീസിന്റെ നീക്കം. മൂന്നാര്‍ ഡിവൈഎസ്പി എസ്. അഭിലാഷ് തൊടുപുഴ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തെളിവില്ലെന്ന് പറഞ്ഞിരിക്കുന്നത്.
രണ്ടര വര്‍ഷം മുമ്പ് ദേവികുളം പോലീസ് എടുത്ത കേസ് ദേവികുളം സബ് കോടതി ഇടപെട്ട് ഡിവൈഎസ്പിയ്ക്ക് കൈമാറുകയായിരുന്നു. പ്രഭുല്ല ചന്ദ്രന്, മെറിന് ജോസഫ് , അനിരുദ്ധന് എന്നിവര്‍ അന്വേഷിച്ച ക്രിമിനല്‍ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഹൈക്കോടതി അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കേസില്‍ ഈ മാസം പത്തിനകം അന്വേഷണം പുരോഗതി അറിയിക്കാനായിരുന്നു നിര്‍ദ്ദേശം. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡിവൈഎസ്പി സമര്‍പ്പിച്ചത്.
ജോയിസ് ജോര്‍ജ് എംപിയുടെ അച്ഛന് പാലിയത്ത് ജോര്‍ജടക്കം കുടുംബാംഗങ്ങളായ ഏഴ് പേര്‍ക്കെതിരെയാണ് 24 ഏക്കര്‍ ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ കേസ് . അന്വേഷണത്തിന് ആവശ്യമായ രേഖകള്‍ ലഭ്യമല്ലെന്നും ജോയിസിന്റെ അച്ഛന് പണം നല്കി വാങ്ങിയതാണ് സ്ഥലമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2001ല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ സ്ഥലത്തിന് പട്ടയം നല്കി. പിന്നീട് ജോയ്സ് ഉള്‍പ്പെടെയുള്ള മക്കള്‍ക്ക് ഭൂമി വീതിച്ചു നല്കി. ഈ ഇടപാടില്‍ എംപിക്ക് പങ്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പട്ടയം സംബന്ധിച്ച രേഖ ഹാജരാക്കാന്‍ സാധിക്കാതെ വന്നതോടെ വ്യാജമെന്ന് കണ്ടെത്തി അഞ്ച് മാസം മുമ്പാണ് ദേവികുളം സബ്കളക്ടര്‍ വി.ആര്. പ്രേംകുമാര്‍ ഈ സ്ഥലത്തിന്റെ പട്ടയം റദ്ദാക്കിയത്.
പട്ടയം നല്‍കുന്നതിന് മുമ്പുള്ള നമ്പര്‍ 1 ഫയല്‍, പിന്നീട് ഉള്ള നമ്പര്‍ 2 ഫയല്‍ എന്നിവയൊന്നും പരിശോധിക്കാതെയും ജോയിസ് ജോര്‍ജിനെ ഒരു തവണ പോലും ചോദ്യം ചെയ്യാതെയുമാണ് കേസ് ഇല്ലാതാക്കാന്‍ നീക്കം നടത്തിയത്. മൂന്നാര്‍ സ്വദേശി മുകേഷ്, രാഷ്ട്രീയ പ്രവര്‍ത്തകനായ ബിജോ മാണി എന്നിവരാണ് ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി പരാതിക്കാര്‍ക്ക് കോടതി ഉടന്‍ നോട്ടീസ് അയക്കും. കൊട്ടാക്കമ്പൂരിലെ വിവാദഭൂമിയില്‍ കുറിഞ്ഞിച്ചെടി കത്തിച്ച സംഭവത്തില്‍ കഴിഞ്ഞ സെപ്തംബറില്‍ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നതിന് വേഗത കൈവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: