തൃക്കൊടിത്താനം: പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തൃക്കൊടിത്താനം മഹാക്ഷേത്ര നവീകരണം പുരോഗമിക്കുന്നു. ക്ഷേത്ര ശ്രീകോവിലിനു ചുറ്റുമുളള ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള കരിങ്കല്‍പ്പാളികള്‍ മാറ്റി പുതിയവ പാകുന്ന ജോലിയാണ് നടന്നുവരുന്നത്. കിഴക്കുവശത്ത് ബലിക്കല്പ്പുരയുള്പ്പെടെ കരിങ്കല്‍പ്പാളികള്‍ പാകും. അതിനുശേഷമാകും ശ്രീകോവിലിന് അകവശം നവീകരിക്കുക.
ഏകദേശം അമ്പതുലക്ഷം രൂപ ചിലവുവരുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ക്ഷേത്ര ശ്രീകോവിലും ചുറ്റുമതിലുമാണ് പുരാവസ്തുവകുപ്പ് ഏറ്റെടുത്തിട്ടുളളത്.തൃക്കൊടിത്താനം മഹാക്ഷേത്രം പുരാവസ്തു സംരക്ഷിതസ്മാരകമാണ്. ശ്രീകോവിലിന്റെ പഴയചെമ്പുതകിടുകള് നീക്കം ചെയ്ത് പുതിയവ നേരത്തെതന്നെ പുരാവസ്തു വകുപ്പിന്റെ ചുമതലയില്‍ ചെയ്തുതീര്‍ത്തിരുന്നു. കൂടാതെ തടിക്കൂട്ടുകളുടെ അറ്റകുറ്റപ്പണികളും തീര്‍ത്തു. ചുറ്റുമതിലിന്റെ കേടുപാടുകള്‍ മാറ്റുന്ന ജോലികള്‍ എല്ലാ വര്‍ഷവും ചെയ്യുന്നുമുണ്ട്.
നാലമ്പലത്തിന്റെയും ഗോപുരങ്ങളുടേയും നവീകരണം ദേവസ്വം ബോര്‍ഡിന്റെ ചുമതലയിലാണ് നടക്കുക. തന്ത്രി മഠത്തിന്റെയും പില്‍ഗ്രിം സെന്ററിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഏപ്രിലില്‍ നടക്കുന്ന നരസിംഹജയന്തി ആഘോഷത്തിനു മുമ്പായി ശ്രീകോവിലിന്റെ നവീകരണജോലികള്‍ തീര്‍ക്കുന്നതിനാണ് ശ്രമിക്കുന്നത്. നവീകരണജോലികള്‍ നടക്കുന്നതിനാല്‍ ക്ഷേത്രം രാവിലെ 9.30 ന് അടയ്ക്കും. വൈകിട്ട് 5.30 നാണ് തുറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: