തിരുവനന്തപുരം: സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ ക്ഷേത്രത്തില്‍ കാളി വിഗ്രഹത്തില്‍ രക്താഭിഷേകം. വിതുരയിലെ ദേവിയോട് വിദ്വാരി വൈദ്യനാഥക്ഷേത്രത്തില്‍ കഴിഞ്ഞവര്‍ഷമാണ് രക്താഭിഷേകം തുടങ്ങിയത്. അസുര പൂജാദി കര്‍മ്മങ്ങള്‍ പിന്തുടരുന്ന സ്വകാര്യക്ഷേത്രമാണിതെങ്കിലും പഞ്ചായത്ത്, പോലീസ് അധികൃതരുടെ അറിവോടെയാണ് അപരിഷ്കൃതമായ ഈ ആചാരം തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വി.കെ. മധുവിന്റെ ജന്മഗ്രാമം കൂടിയാണിത്. ഗ്രാമപഞ്ചായത്ത് മാത്രമല്ല ബ്ലോക്ക്, ജില്ലാ പഞ്ചായത്തും ഭരിക്കുന്നത് സിപിഎമ്മാണ്. ലോക്സഭയിലും ജയിച്ചത് സിപിഎമ്മാണ്.
കഴിഞ്ഞവര്‍ഷം ഏറെ പരസ്യം നല്‍കാതെയാണ് അഭിഷേകം നടത്തിയതെങ്കില്‍ ഇത്തവണ ഉത്സവത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ നോട്ടീസില്‍ രക്തം ശേഖരിക്കുന്ന കാര്യം വിസ്തരിച്ചിട്ടുണ്ട്. സിറിഞ്ച് വഴി രക്തം ശേഖരിക്കുകയാണ് ചെയ്യുക. രക്തം നല്‍കുന്നവരുടെ സമ്മതപത്രം വാങ്ങും. മാര്‍ച്ച് 12ന് വൈകുന്നേരം 6.30ന് ഭക്ത ജനങ്ങളില്‍ നിന്നും രക്തം സിറിഞ്ചുകളില്‍ സ്വീകരിച്ച് മഹാഘോര കാളി യജ്ഞം നടത്തുമെന്നാണ് കമ്മറ്റിയുടെ തീരുമാനം.
നോട്ടീസ് കണ്ടതിനെ തുടര്‍ന്ന് പ്രകോപിതരായ വിവിധ ഹൈന്ദവസംഘടനാ പ്രതിനിധികള്‍ ക്ഷേത്രനടത്തിപ്പുകാരെ കണ്ട് ഇത് അനുവദിക്കാന്‍ പറ്റില്ലെന്ന് അറിയിച്ചിരുന്നു. ഇത് മനസ്സിലാക്കിയ മന്ത്രി കടകമ്പള്ളി സുരേന്ദ്രന് പ്രാകൃതമായ ഈ ആചാരം തടയണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായി മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അഭിഷേകം നടത്തിയിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: