കെ. വി. ഹരിദാസ്
കോട്ടയം: ജില്ലയില്‍ സഹകരണ ബാങ്കുകളുടെ നഷ്ടം 162. 54 കോടി രൂപ.പ്രാഥമിക സഹകരണ ബാങ്കില്‍ മാത്രമാണ് ഇത്രയും നഷ്ടം സംഭവിച്ചത്.ജില്ലയില്‍ 131 പ്രാഥമിക സഹകരണ ബാങ്കുകളാണ് ഉള്ളത്. അതില്‍ 52 ബാങ്കിന്റെ നഷ്ടമാണ് 162.54 കോടി. സഹകരണ വിഭാഗം നടത്തിയ ഓഡിറ്റിങിലാണ് നഷ്ടം കണ്ടെത്തിയത്. 2016-2017 ലെ ഓഡിറ്റിങാണ് പൂര്‍ത്തിയായത്.
സഹകരണ ബാങ്കുകളില്‍ ഭൂരിപക്ഷവും സിപിഎം നേതൃത്വം കൊടുക്കുന്ന സമിതിയാണ് ഭരിക്കുന്നത്.സഹകരണ ബാങ്കുകള്‍ സിപിഎമ്മിന്റെ കറവപ്പശുക്കളാണ്.ഒരു സഹകരണ ബാങ്കില്‍ നിന്ന് ഒരു വര്‍ഷം സിപിഎം പരസ്യ ഇനത്തിലും പാര്‍ട്ടി പത്രത്തിനായും ഒരു ലക്ഷം രൂപയിലേറെ വാങ്ങുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.ആവശ്യമായ ഈടില്ലാതെ വായ്പ അനുവദിക്കുന്നുണ്ട്. ബാങ്കിന്റെ ഭരണം പിടിച്ചെടുക്കാന്‍ ബാങ്ക് പരിധിവിട്ട് അംഗങ്ങളെ ചേര്‍ക്കുകയും അവര്‍ക്ക് വായ്പ അനുവദിക്കുകയും ചെയ്യുന്നു.ഈ വായ്പ കിട്ടാക്കടമായി നിലനില്ക്കുന്നതും നഷ്ടത്തിനുള്ള കാരണമാണ്.
കോട്ടയം താലൂക്കില്‍ മാത്രം 34.65 കോടി രൂപയുടെ നഷ്ടമാണ് ഓഡിറ്റിങ് വിഭാഗം കണ്ടെത്തിയത്. താലൂക്കില്‍ 31 പ്രാഥമിക സഹകരണ ബാങ്കുകളാണുള്ളത്.അതില്‍ 14 ബാങ്കുകള്‍ നഷ്ടത്തിലാണ്.അഞ്ച്കോടി രൂപയ്ക്ക് മുകളില്‍ നഷ്ടമുള്ള തിരുവഞ്ചൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ് കോട്ടയം താലൂക്കില്‍ നഷ്ടത്തില്‍ ഒന്നാം സ്ഥാനത്ത്. കുറവ് കാഞ്ഞിരം ബാങ്കാണ് 11 ലക്ഷം രൂപ. 26 ബാങ്കുകളുള്ള മീനച്ചില്‍ താലൂക്കില്‍ 1.1 കോടിയാണ് നഷ്ടം. 33 ബാങ്കുകളില്‍ 11 ബാങ്ക് നഷ്ടത്തിലാണ്. 25 ബാങ്കുകളുള്ള ചങ്ങനാശേരി താലൂക്കില്‍ 11 ബാങ്കുകള്‍ നഷ്ടത്തിലാണ്. ഇവിടെ നഷ്ടം 11.85 കോടിയാണ്. വൈക്കം താലൂക്കിലെ നഷ്ടം 4.1 കോടിയാണ്. 27 ബാങ്കുകളില്‍ 11 ബാങ്കുകള്‍ നഷ്ടത്തിലാണ്.കാഞ്ഞിരപ്പള്ളി താലൂക്കില്‍ 40 കോടിയാണ് നഷ്ടം.15 ബാങ്കുകളുള്ള ഇവിടെ അഞ്ച് ബാങ്കുകള്‍ നഷ്ടത്തിലാണ്.കോടികളുടെ ക്രമക്കേട് മുമ്പ് അരങ്ങേറിയ ഇളങ്ങുളം ബാങ്കില്‍ മാത്രം 29 കോടിയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് എന്നിങ്ങനെ മൂന്നു തലത്തിലാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. അര്‍ബന്‍ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ്വ് ബാങ്കിനാണ്.നിലവില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ മരവിപ്പിച്ചിരിക്കുകയാണ്.
ഇതുകൂടാതെ റബ്ബ്കോ,വിവിധ സ്പിനിങ്ങ് മില്ലുകള്‍, പ്രാദേശിക തലത്തില്‍ രൂപീകരിച്ച സഹകരണ സംഘങ്ങള്‍ എന്നിവയുടെ നഷ്ടം കൂടി കൂട്ടിയാല്‍ ആയിരം കോടിയിലധികം വരും നഷ്ടത്തിന്റെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: