കൊച്ചി: വീട് വയ്ക്കാൻ ബാങ്ക് വായ്പയെടുത്ത് തിരിച്ചടവു മുടങ്ങിയ ദലിത് കുടുംബത്തിന് തുണയായി രാജ്യസഭാ എം പി സുരേഷ് ഗോപി. എറണാകുളം ജില്ലയിലെ മുളന്തുരുത്തി സ്വദേശി വാസുവും മകൾ ഷൈലയുമാണ് സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണിയിലായത്. അച്ഛൻ വാസു അന്ധൻ. മകൾ ഷൈലയുടെ മനോനില തകരാറിൽ . രണ്ടു ലക്ഷം രൂപ കടമെടുത്തു. അര ലക്ഷം വല്ലവിധേനയു മടച്ചു. പക്ഷേ പലിശയും പിഴയുമടക്കം ബാക്കി രണ്ടു ലക്ഷം.
പത്രപ്രവർത്തക സ്മിത ഞാറ്റിയാല സഹായ ശ്രമം നടത്തി. പല വഴികളിലും തോറ്റപ്പോൾ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി. വാർത്ത കണ്ട സുരേഷ് ഗോപി എം പി വായ്പാത്തുക മുഴുവൻ അടക്കയാമെന്ന് അറിയിക്കുകയായിരുന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമെന്ന് വിശേഷിപ്പിച്ച് സ്മിത ഫേസ്ബുക്കിൽ ഇങ്ങനെ എഴുതുന്നു:
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു ദിവസം ആണ് ഇന്ന്. തീർത്തും നിരാലംബരായ ഒരു കുടുംബത്തിന്റെ കൈവിട്ടു പോയി എന്ന് കരുതിയ ജീവിതം തിരികെ പിടിക്കുന്നതിൽ ഒരു കൈ സഹായം നൽകാൻ ആയി എന്നതിൽ ഏറെ അഭിമാനം തോന്നുന്നു. ഒരു വർഷത്തിൽ ഏറെയായി അവരെ സഹായിക്കാൻ നടത്തിയ എളിയ പരിശ്രമങ്ങൾ ഒടുവിൽ വിജയിച്ചിരിക്കുന്നു. മുളന്തുരുത്തി യിൽ ഒന്നര ലക്ഷം രൂപ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത ഒരു ദലിത് കുടുംബം വായ്പ തിരിച്ചു അടക്കാൻ ആവാതെ ജപ്തി ഭീഷണി നേരിടുകയായിരുന്നു. കണ്ണ് കാണാൻ കഴിയാത്ത വൃദ്ധനായ വാസു ചേട്ടനും മാനസിക രോഗി ആയ മകൾ ഷൈല യും മാത്രം അടങ്ങുന്ന കുടുംബം 2009ൽ ഒന്നര ലക്ഷം രൂപയാണ് വായ്പയെടുത്തത്. 50000 രൂപയോളം അടച്ചെങ്കിലും ഒരു ലക്ഷത്തോളം രൂപ വായ്പ കുടിശികയും 99000 രൂപയോളം പലിശയും ബാക്കിയുണ്ട്. സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് കിട്ടിയതോടെ എന്ത് ചെയ്യണം എന്നറിയാതെ ഇവർ മുട്ടാത്ത വാതിലുകളില്ല. ഒരു മാധ്യമ പ്രവർത്തക എന്ന നിലയിൽ എനിക്ക് കഴിയാവുന്ന രീതിയിൽ അവരെ സഹായിക്കാൻ ശ്രമിച്ചിരുന്നു. സഹായിക്കാം എന്ന് പലരും പറഞ്ഞെങ്കിലും അതൊന്നും യാഥാർഥ്യമായില്ല. ഒടുവിൽ സഹപ്രവർത്തകരായ മാധ്യമപ്രവർത്തകരുടെ സപ്പോർട്ട് കൊണ്ട് ഈ വാർത്ത പുറം ലോകത്തെ അറിയിക്കാനും അതിലൂടെ ആ കുടുംബത്തിന് സഹായം എത്തിക്കാനും കഴിഞ്ഞു. വാർത്ത കണ്ട സുരേഷ് ഗോപി എംപി വാസു ചേട്ടന്റെ കുടുംബത്തിന്റെ ലോൺ പൂർണമായും തിരിച്ചു അടക്കാം എന്ന് വാഗ്ദാനം ചെയ്തു. എല്ലാവർക്കും നന്ദി. “
പ്രതികരിക്കാൻ ഇവിടെ എഴുതുക: