കേരളത്തിന്റെ സമ്പദ്വ്യവസ്ഥ പതിറ്റാണ്ടുകളായി തകര്‍ച്ചയുടെ വക്കിലാണ്. പൊതുകടം 207026.89 കോടിയായി ഉയര്‍ന്നിരിക്കെ ആളോഹരി 61927 രൂപയാണ് കടബാധ്യത. ഗള്‍ഫ് നാടുകളിലെ നിതാഖത്തുപോലുള്ള സാമ്പത്തിക പരിഷ്കാരങ്ങള്‍ അവിടങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികളുടെ കൂട്ടപ്പലായനത്തില്‍ കലാശിക്കുകയാണ്. കേരളത്തെ താങ്ങിനിര്‍ത്തിയിരുന്ന മണിയോര്‍ഡര്‍ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാണിത്. ഈ അവസ്ഥയ്ക്ക് അടിസ്ഥാനപരമായ പരിഹാരം കാണുന്നതിന് ശ്രമിക്കാതെ ‘കിഫ്ബി’ പോലുള്ള കുറുക്കുവഴികള്‍ തേടുകയായിരുന്നു സംസ്ഥാന സര്‍ക്കാരുകള്‍. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയിലേക്കും സര്‍ക്കാര്‍ കണ്ണുവയ്ക്കുന്നു. കരിമണല്‍ എന്ന മഹാസമ്പത്ത് കൈവെള്ളയിലുള്ള കൊല്ലം ജില്ലയിലെ ചവറയിലേക്ക് ഈ നോട്ടം എത്തിയിരുന്നെങ്കില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭൂപടംതന്നെ മാറ്റിവരയ്ക്കാന്‍ കഴിയുമായിരുന്നു. ജന്മഭൂമി ലേഖകന്‍ എ. ശ്രീകാന്ത് എഴുതുന്ന പരമ്പര ‘നിധിയുടെ തീരം പക്ഷേ, നിഷ്ഫലം’ ഇന്നുമുതല്‍.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍തന്നെ ലോകത്ത് ചില മാറ്റങ്ങള്‍ ദൃശ്യമായി. ഇന്ന് കാണുന്ന സൗദിയുടെ എണ്ണശേഖരം തിരിച്ചറിഞ്ഞത് 1908-ലാണ്. ഏതാണ്ട് ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ കേരളത്തിലെ കരിമണല്‍ എന്ന നിധികുംഭത്തെപ്പറ്റി സായിപ്പിന് വിവരം ലഭിച്ചു. അക്കാലത്തെ നൂതനസാങ്കേതികവിദ്യ ഉപയോഗിച്ച് 1938-ല്‍ സ്ഥാപിച്ച ‘ദമ്മാം ഏഴ്’ എന്ന ആദ്യസംരംഭത്തിലൂടെ സൗദി അറേബ്യ എണ്ണയുല്പ്പാദനരംഗത്ത് കടന്നുവരികയും, പതിറ്റാണ്ടുകളോളം ആധിപത്യം സ്ഥാപിക്കുകയും, ആ രാജ്യത്തിന്റെ സമ്പദ്ഘടനയെ ശക്തവും സുഭദ്രവുമാക്കുകയും ചെയ്തു.
അതേസമയം, കേരളത്തിന്റെ സാമ്പത്തികഭാവിയെ തന്നെ നിര്‍ണയിക്കാനാവുന്ന കരിമണല്‍ശേഖരം തീര്‍ത്തും അവഗണിക്കപ്പെട്ടു എന്നതാണ് വേദനാജനകം. പ്രകൃതി കനിഞ്ഞ് നല്കിയ സമ്പത്ത് വിനിയോഗിച്ച് ഒരു ജനതയ്ക്കും ഒരു നാടിനും മുന്നേറാനാകുമെന്നതിന്റെ വ്യക്തമായ ചിത്രം സൗദി അറേബ്യ ലോകത്തിന് നല്കുമ്പോള് അതിന്റെ വിപരീതദിശയിലാണ് കേരളത്തിന്റെ പോക്ക്.
കയറിന് വിദേശരാജ്യങ്ങളില്‍ പ്രിയമേറെയുണ്ടായിരുന്ന കാലഘട്ടത്തില്‍ ജര്‍മനിയിലേക്ക് കയറ്റി അയച്ച കയറാണ് കരിമണല്ശേഖരത്തിന്റെ പിന്നാമ്പുറത്തേക്ക് വെളിച്ചം വീശിയത്. കയറ്റുമതിലക്ഷ്യത്തോടെ ശേഖരിക്കുന്ന കയറിന് നല്ല വില കിട്ടാനായി അന്നത്തെ കാലത്ത് സ്ത്രീകള്‍ ചെയ്ത സൂത്രപ്പണി കയറില്‍ ഭാരം കൂട്ടാന്‍ മണ്ണുപറ്റിക്കുക എന്നതായിരുന്നു. ഇതാണ് ചവറയിലെ കരിമണല്നിക്ഷേപം കണ്ടെത്തുന്നതിലേക്ക് നയിച്ചത്. ജര്‍മന്‍ ശാസ്ത്രജ്ഞനായ ഡോ.ഷുംബര്ഗ് ആണ് വ്യവസായത്തിന് പ്രയോജനം ചെയ്യുന്ന ധാതുക്കളുടെ ശേഖരമായ കരിമണല്‍ കണ്ടെത്തുന്നത്.
1932-ല്‍ എഫ്.എക്സ്. പെരേര ആന്റ് സണ്‍സ് പ്രൈവറ്റ് കമ്പനി ചവറയില്‍ സ്ഥാപിച്ചു. 1956 ആയപ്പോഴേക്കും സംസ്ഥാനസര്‍ക്കാര്‍ അത് ഏറ്റെടുത്തു. കെഎംഎംഎല്‍ രൂപീകരിച്ചത് 1972-ലാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് ചവറയില്‍ 1950-ല്‍ ആരംഭിച്ചതാണ്. സംസ്ഥാനത്ത് വ്യവസായമന്ത്രിയായിരുന്ന ബേബി ജോണാണ് കമ്പനി സര്‍ക്കാരിന് കീഴില്‍ കൊണ്ടുവരാനും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും മുന്‍പന്തിയിലുണ്ടായിരുന്നത്. ക്ലോറൈഡ് ടെക്നോളജി വിനിയോഗിച്ച് ടൈറ്റാനിയം ഡയോക്സൈഡാണ് ആദ്യം നിര്‍മിച്ചുവന്നത്. 1979 മുതലായിരുന്നു പൂര്‍ണതോതിലുള്ള നിര്‍മാണം തുടങ്ങിയത്.
1984-ല്‍ കമ്മീഷന് ചെയ്യുമ്പോള്‍ ലോകത്തെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ടൈറ്റാനിയം ഡയോക്സൈഡ് പ്ലാന്റ് എന്ന ബഹുമതി കെഎംഎംഎല്‍ സ്വന്തമാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ 143 കോടി രൂപ വിക്രംസാരാഭായി സ്പേസ് സെന്റര്‍ ചെലവിട്ട് ഡിഎംആര്‍എല്‍ (ഡിഫന്‍സ് മെറ്റലര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറി) സഹായത്തോടെ ടൈറ്റാനിയം വളപ്പില്‍ സംയുക്തസംരംഭമായി തുടങ്ങിയതാണ് ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ്. ടൈറ്റാനിയം മെറ്റല്‍ നിര്‍മാണത്തിനുള്ള പ്രധാന ഘടകമാണ് സ്പോഞ്ച്. ഇത് 2006 ഡിസംബറിലാണ് കമ്മീഷന് ചെയ്തത്.
അമേരിക്കയിലെ കേര്മഗി കെമിക്കല്‍ കോര്പ്പറേഷന്, ബെനിലൈറ്റ് കോര്പ്പറേഷന്, ഇംഗ്ലണ്ടിലെ വുഡാര്ഡക്കണ് കെമിക്കല്‍സ് എന്നീ സ്ഥാപനങ്ങളുടെ സാങ്കേതികസഹകരണത്തോടെയാണ് കെഎംഎംഎല്‍ ഫാക്ടറി തുടങ്ങിയത്. ഇല്‍മനൈറ്റ് ബനിഫിക്കേഷന് പ്ലാന്റ്, ആസിഡ് റീജനറേഷന്‍ പ്ലാന്റ്, പിഗ്മെന്റ് പ്രൊഡക്ഷന്‍ പ്ലാന്റ് എന്നിവയാണ് കമ്പനിയിലെ പ്രധാന യൂണിറ്റുകള്‍. ഇതിനുപുറമെ ബോയിലര്‍ പ്ലാന്റും ഓക്സിജന്‍ പ്ലാന്റും വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റും ഓക്ലിജന്‍ പ്ലാന്റും കംപ്രസ്ഡ് എയര്‍ സ്റ്റേഷന് തുടങ്ങിയവയുമുണ്ട്.
കേന്ദ്ര ആണവോര്‍ജവകുപ്പിന്റെ കീഴിലാണ് ഐആര്‍ഇ പ്രവര്‍ത്തിക്കുന്നത്. 1952-ല്‍ ആലുവയില്‍ ആദ്യയൂണിറ്റ് തുടങ്ങി. ചവറയില്‍ യൂണിറ്റ് തുടങ്ങിയ ശേഷം 1960-കളിലാണ് വ്യാവസായികാടിസ്ഥാനത്തില്‍ ഐആര്‍ഇ ഖനനം ആരംഭിച്ചത്. 1990 വരെ ഇവിടെനിന്ന് വിദേശരാജ്യങ്ങളിലേക്ക് ഇല്‍മനൈറ്റ് കയറ്റുമതി ചെയ്തിരുന്നു. ആഭ്യന്തര ഉപഭോഗം വര്‍ധിക്കുകയും, സ്വകാര്യകമ്പനികള്‍ ഇല്‍മനൈറ്റില്‍ നിന്നും സിന്തറ്റിക് റൂട്ടൈല്‍ നിര്‍മിച്ച് കയറ്റുമതി ചെയ്തതോടെയുമാണ് കെഎംഎംഎലിന് ഇല്‍മനൈറ്റ് നല്‍കാതായത്.
തിരുവനന്തപുരത്ത് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ്, ചവറയില്‍ കെഎംഎംഎല്‍ എന്നീ സ്ഥാപനങ്ങള്‍ ആരംഭിച്ചത് ഇല്‍മനൈറ്റ് ഉപയോഗിച്ച് സിന്തറ്റിക് റൂട്ടൈല്‍, ടൈറ്റാനിയം ഡയോക്സൈഡ് തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണത്തിനായാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐആര്‍ഇ ചവറയില്‍ സ്ഥാപിച്ചത് ധാതുമണലില്‍ നിന്ന് അയിരുകള്‍ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയക്കുവേണ്ടിയാണ്.
ഈ രംഗത്ത് കേരളത്തില്‍ സ്വകാര്യമേഖലയിലുള്ള ഏകസ്ഥാപനം ആലുവയിലെ സിഎംആര്‍എല്‍ ആണ്. സിന്തറ്റിക് റൂട്ടൈല്‍ ഉല്‍പ്പാദനമാണ് അവിടെ പ്രധാനം. ലോകത്ത് 94 ലക്ഷം ടണ്‍ ഇല്‍മനൈറ്റ് പ്രതിവര്‍ഷം സംസ്കരിക്കുമ്പോള്‍ അതില്‍ ഇന്ത്യയുടെ പങ്ക് കേവലം ആറുലക്ഷം ടണ്‍ മാത്രമാണ്. സാധ്യതകളുടെ കടല്‍തന്നെ കാത്തിരിക്കുന്ന കരിമണല്‍ മേഖലയില്‍ കേരളം വളര്‍ച്ച നേടേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ കണക്ക്.
(അടുത്തത്: കാണുന്നില്ല, കരിമണല്‍ തരുന്ന വിഭവശക്തി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: