അമ്പലപ്പുഴ: കടുത്തവേനലിലും തണല്‍ തേടാതെ കൃത്യനിര്‍വ്വഹണം നടത്തന്ന ഹോം ഗാര്‍ഡുകള്‍ക്ക് രണ്ടുമാസമായി ശമ്പളം ലഭിക്കുന്നില്ല. ജനുവരി മുതലുള്ള ശമ്പളമാണ് കിട്ടാനുള്ളത്.
അഞ്ചാം തീയതിയാണ് ഹോംഗാര്‍ഡുകള്‍ക്ക് ശമ്പളം നല്കാന് നിശ്ചയിച്ചിരുന്നതെങ്കിലും പത്തിനായിരുന്നു പലപ്പോഴും ശമ്പളം ലഭിച്ചിരുന്നത്. എന്നാല്‍ ജനുവരി മുതലുള്ള ശമ്പളം മാര്ച്ചുമാസമായിട്ടും ലഭിച്ചിട്ടില്ല.
ഫയര്‍ ആന്റ് റെസ്ക്യൂവിന്റെ കീഴിലാണ് ഹോംഗാര്‍ഡുകള്‍. എന്നാല്‍ ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ശമ്പളം നല്കാന് വൈകുന്നതെന്നാണ് ഫയര്‍ ആന്‍ഡ് റെസ്ക്യു അധികാരികള്‍ പറയുന്നത്. രണ്ടുഷിഫ്റ്റായിട്ട് ആറു മണിക്കൂറാണ് ഹോംഗാര്‍ഡുകളുടെ ഡൂട്ടി സമയം.
വെയിലും മഴയുമേല്ക്കാതെ ജോലി ചെയ്യാന്‍ ട്രാഫിക്ക് കുട പോലും സ്ഥാപിച്ചിട്ടില്ല. ഏറെ ജനത്തിരക്കേറിയ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി ജങ്ഷനില്‍ ട്രാഫിക്ക് ചുമതല വഹിക്കുന്ന ഹോം ഗാര്‍ഡുകള്‍ക്ക് നിന്ന് തിരിയാന്‍ സമയമില്ലാത്ത അവസ്ഥയാണ്. എന്നാല്‍ വേനല്‍ച്ചൂട് കഠിനമായതിനാല്‍ ജോലി സമയം ക്രമീകരിച്ചിട്ടുണ്ടങ്കിലും ഹോംഗാര്‍ഡുകള്‍ക്ക് ഇത് ബാധകമല്ല.
കടുത്ത ചൂടിനെത്തുടര്‍ന്ന് തൊഴില്‍ സമയം ക്രമീകരിച്ചെങ്കിലും ഇവര്‍ക്ക് ഇത് ബാധകമല്ല. ആലപ്പുഴ ജില്ലാ കോടതി വടക്കേക്കര, വൈഎംസിഎ, പിച്ചുഅയ്യര്‍ ജങ്ഷന്, ഇരുമ്പ് പാലം, തിരുവമ്പാടി, ചുടുകാട്, വണ്ടാനം ആശുപത്രി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഏറെ ദുരിതമനുഭവിക്കുന്നത്.
വര്‍ഷകാലം ആരംഭിക്കുന്നതോടെ മഴ നനഞ്ഞ് വേണം ഇവര്‍ക്ക് ഡ്യൂട്ടി ചെയ്യാന്‍. തുച്ചമായ ശമ്പളത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ മേധാവി നേരിട്ട് ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: