ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നതായി ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍. സോഷ്യല്‍ മീഡിയയിലാണ് വ്യാജപ്രചരണം നടത്തുന്നത്. സിപിഎം ജില്ലാ നേതൃത്വം നിയോഗിച്ച പ്രത്യേകടീമാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നില്‍.
സമൂഹത്തെ വര്‍ഗ്ഗീയമായി വിഭജിക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് സിപിഎം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും ഇത്തരം വര്‍ഗ്ഗീയ പ്രചരണം ഉണ്ടാകും. ഇതിനെ ജനങ്ങള്‍ കരുതിയിരിക്കണം. പെണ്ണുക്കരയില്‍ പിന്നാക്ക സമുദായത്തില്‍പെട്ട ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നിലും ഗൂഢാലോചനയുണ്ട്.
ചെങ്ങന്നൂര്‍ ദേവിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിക്കാന്‍ ശ്രമിച്ച ഡിവൈഎഫ് നേതാവിനെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണം. ജില്ലാസെക്രട്ടറിയുടെ അടുപ്പക്കാരായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ജയിക്കാന്‍ സിപിഎം സൈബര്‍ ക്വട്ടേഷന്‍ നടത്തുകയാണെന്ന് ബിജെപി സംസ്ഥാന മീഡിയാ കണ്‍വീനര്‍ ആര്. സന്ദീപ് പറഞ്ഞു. ജില്ലാ സെക്രട്ടറിയുടെ അറിവോടെയാണ് ഇത്.
രാഷ്ട്രീയം പറയാന്‍ കഴിയാത്തതിനാലാണ് സിപിഎം വര്‍ഗ്ഗീയ വികാരം ഇളക്കി വിടാന്‍ ശ്രമിക്കുന്നത്. ഇത്തരം വിലകുറഞ്ഞ പ്രചരണം ചെങ്ങന്നൂരില്‍ വിലപ്പോകില്ലെന്ന് സിപിഎം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: