കോട്ടയം: പൊന്തന്‍പുഴ വനഭൂമിക്കേസ് വന്‍ കുംഭകോണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഏഴായിരം ഏക്കര്‍ സംരക്ഷിത വനം ഏതാനും വ്യക്തികളുടെ കൈകളില്‍ എത്താന്‍ ചില നിഗൂഢശക്തികള്‍ തന്ത്രപരമായ കരുനീക്കങ്ങള്‍ നടത്തി. ഇതിന് വനംവകുപ്പിലെ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു. കേസ് കോടതിയില്‍ പരാജയപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണം. കേസില്‍ ബിജെപി റിവ്യൂഹര്‍ജി നല്‍കും. സംരക്ഷിത വനപ്രദേശത്തിന്റെ കാര്യത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് അധികാരമുള്ളതിനാല്‍ അവരെക്കൂടി കേസിന്റെ ഗൗരവം ബോധ്യപ്പെടുത്തും. പൊന്തന്‍പുഴ വനപ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1905-ല്‍ ദിവാന് മാധവറാവുവിന്റെ കാലത്ത് ഇത് സംരക്ഷിത വനപ്രദേശമാണെന്ന് പ്രഖ്യാപിച്ചു. 1959-ല്‍ വീണ്ടും റിസര്‍വ് വനമായി പ്രഖ്യാപിച്ചു. ഈ വനഭൂമി കുറ്റിക്കാടാണെന്ന അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് വനഭൂമിക്ക് അവകാശം ഉന്നയിച്ചവരെ സഹായിക്കാനാണ്. ശാസ്ത്രജ്ഞരാണ് ഇൗ കാര്യത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കേണ്ടത്. എന്നാല്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല, കുമ്മനം ആരോപിച്ചു.
സര്‍ക്കാരിന്റെ റവന്യുകേസുകള് നന്നായി കൈകാര്യം ചെയ്തിരുന്ന സുശീലഭട്ടിനെ മാറ്റിയത് മുതല്‍ കേസിന്റെ അട്ടിമറി തുടങ്ങിയിരുന്നു. അവരെ ഒഴിവാക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ട്.
കൂടാതെ നിയസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസുകളൊന്നും തന്നെ പിന്‍വലിക്കാന്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ നിയമം കയ്യിലെടുത്തുകൊണ്ട് നടത്തിയ അവഹേളനപരമായ കുറ്റകൃത്യങ്ങളാണ് അവിടെ അരങ്ങേറിയത്. കേസ് പിന്‍വലിക്കാനുള്ള വി.ശിവന്‍കുട്ടി എംഎല്‍എയുടെ അപേക്ഷ തള്ളണം. ബിജെപി വിഷയത്തില്‍ കക്ഷി ചേര്‍ന്നിട്ടുണ്ടെന്നും ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി സംസ്ഥാന വക്താവ് അഡ്വ. എസ്. ജയസൂര്യന്‍, ജില്ലാപ്രസിഡന്റ് എന്‍. ഹരി, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്. മുരളീധരന്, അഡ്വ. നോബിള്‍ മാത്യു, കെ.ജി. കണ്ണന്, വി.എന്‍. മനോജ്, കൃഷ്ണകുമാര്‍ നീറിക്കാട്, കെ.പി. ഭുവനേശ്, എസ്. മിഥുന്, ടി.ബി. ബിനു, വി.സി അജി, കെ.വി. നാരായണന് തുടങ്ങിയവര്‍ കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: