തിരുവനന്തപുരം: കെ.എം.മാണിയും മുസ്ലീംലീഗും കുറുമുന്നണി ഉണ്ടാക്കി യുഡിഎഫ് യോഗത്തില്‍ ആഞ്ഞടിച്ചു. യുഡിഎഫ് യോഗം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ലീഗും മാണിയും വേണ്ടിവന്നാല്‍ യുഡിഎഫ് വിടുമെന്ന് പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വിഷമത്തിലായി. ലീഗിനെയും മാണിയെയും സമാധാനിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇരുവരും ആദ്യം വഴങ്ങിയില്ല.
ലീഗിനെ ഒറ്റപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ ഇനി അനുവദിക്കാന്‍ കഴിയില്ലെന്നും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ ഒറ്റപ്പെടുത്തല്‍ തുടര്‍ന്നാല്‍ മുന്നണിയില്‍ തുടരാന്‍ കഴിയില്ല. ലീഗുമന്ത്രിമാരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍പോലും അനുവദിക്കുന്നില്ല. ഇന്നത്തെ നിലയില്‍ മുന്നണിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. പുറത്തുപോകുകയാണ് നല്ലതെന്നാണ് ലീഗിന്റെ അഭിപ്രായം. തങ്ങള്‍ വേണമെങ്കില്‍ പുറത്തുനിന്ന് പിന്തുണ നല്കാമെന്നുവരെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തുടര്‍ന്ന് മാണി അതിശക്തമായി കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ചു. കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പിനെ ചെറുതാക്കി ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസ് നീക്കം നടക്കില്ല. അങ്ങനെയെങ്കില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും മാണി പറഞ്ഞു. മറ്റു വകുപ്പുകളില്‍ താന്‍ കൈകടത്തുന്നതായുള്ള പ്രചരണം ശരിയല്ല. തനിക്കെതിരെ നടത്തുന്ന നുണപ്രചരണം അവസാനിപ്പിക്കണമെന്ന് മാണി ആവശ്യപ്പെട്ടു.
ഇതിനിടെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ചില വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ്സിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. പലകാര്യത്തിലും വേണ്ടവിധത്തില്‍ യുഡിഎഫില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. ഇതാണ് പലപ്പോഴും വിവാദങ്ങള്ക്കിടയാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. നയപരമായ പലകാര്യങ്ങളും യുഡിഎഫില്‍ വേണ്ടരീതിയില്‍ ചര്‍ച്ച ചെയ്യുന്നില്ല. ഘടകകക്ഷികള്‍ക്ക് കോണ്‍ഗ്രസ്സിനെക്കുറിച്ച് പരാതി ഉണ്ടെങ്കില്‍ തങ്ങള്‍ക്കും നിരവധി പരാതികള്‍ പറയാനുണ്ടെന്നും രമേശ് പറഞ്ഞു. ഘടകകക്ഷികള്‍ നിര്‍ണായക സ്ഥാനങ്ങള്‍ പലതും കയ്യടക്കി വച്ചിരിക്കുകയാണെന്ന രമേശിന്റെ അഭിപ്രായം പ്രതിഷേധത്തിനിടയാക്കി. കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പും മുസ്ലീംലീഗും ഒന്നിച്ച് യോഗം ചേര്‍ന്ന ശേഷമാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തതും കോണ്‍ഗ്രസ്സിനെതിരെ കടുത്ത വിമര്‍ശനം നടത്തിയതും.
ഭൂപ്രശ്നത്തില്‍ കെ.എം.മാണിക്കെതിരായ നിലപാട് സ്വീകരിച്ച റവന്യൂമന്ത്രിയെ മുഖ്യമന്ത്രി ന്യായീകരിച്ചത് ധനമന്ത്രിയെ രോഷാകുലനാക്കിയിരുന്നു. ഇന്നലെ യോഗത്തിലും ഈ പ്രശ്നം ചൂടേറിയ ചര്‍ച്ചയ്ക്കാണ് വഴിവച്ചത്. ഇ.അഹമ്മദിന് കാബിനറ്റ് പദവി നല്‍കാത്തതിന്റെയും ജോസ് കെ.മാണിയെ മന്ത്രിസഭയില്‍ എടുക്കാത്തതും മനസ്സില്‍വച്ചാണ് ഇരുപാര്‍ട്ടികളുടെയും നീക്കം. ഇരുപാര്‍ട്ടികളും സമ്മര്‍ദ്ദതന്ത്രം ബലപ്പെടുത്തിയതോടെ കോണ്‍ഗ്രസ്സാണ് വെട്ടിലായത്. മുന്നണി പിരിച്ചുവിടുന്നതാണ് നല്ലതെന്ന പി.സി.ജോര്‍ജിന്റെയും കെ.മുരളീധരന്റെയും പ്രസ്താവനകളും ഭിന്നിപ്പിന്റെ ശക്തിവര്ധിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: