കൊച്ചി: കൊണ്ടോട്ടി ഇഎംഇഎ കോളജിലെ റാഗിങ്ങ് കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ചേരി ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഇവരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുക്കാന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു. റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥിയുടെ പിതാവ് നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി. ചെമ്മാട് സ്വദേശി മഹ്സൂഫ്, ആക്കപ്പറമ്പ് സ്വദേശി എ.പി. അനസ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്.
സീനിയര്‍ വിദ്യാര്‍ത്ഥികളായ പ്രതികളുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസില്‍ കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് മഞ്ചേരിയില്‍ സിജെഎം കോടതിയുടെ ചുമതലയുണ്ടായിരുന്ന ജഡ്ജി ഇടക്കാല ജാമ്യത്തില്‍ വിട്ടു. പിന്നീട് സിജെഎം ചാര്‍ജ് എടുത്തപ്പോള്‍ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി.
പ്രതികള്‍ ചെറു പ്രായക്കാരും വിദ്യാര്ത്ഥികളുമാണെന്നതു കണക്കിലെടുത്തായിരുന്നു ജാമ്യം നല്‍കിയത്. എന്നാല്‍ ഗുരുതര കുറ്റകൃത്യം ചെയ്തവരെ ജാമ്യത്തില്‍ വിടാന്‍ ഇതു മതിയായ കാരണമല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. നസിജെഎം ചുമതലയേറ്റപ്പോള്‍ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ നിര്ദേശിക്കണ്ടതായിരുന്നെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: