പാട്യാല: ഫെഡറേഷന് കപ്പ് അത്ലറ്റിക്സില് വനിതകളുടെ ട്രിപ്പിള്‍ ജമ്പില്‍ കേരളത്തിന്റെ ഷീന എന്‍.വി സ്വര്‍ണം നേടി. 13.31 മീറ്റര്‍ ദുരം ചാടിക്കന്നാണ് ഷീന ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഹരിയാനയുടെ രേണു 13.22 മീറ്റര്‍ ദൂരം താണ്ടി വെള്ളിയും തമിഴ് നാടിന്റെ ശിവ അന്ബരശി വെങ്കലവും ( 12.95) കരസ്ഥമാക്കി.
വനിതകളുടെ പോള്‍വാള്‍ട്ടില്‍ തമിഴ്നാടിന്റെ സുരേഖ സ്വര്‍ണം ചാടിയെടുത്തു. 3.90 മീറ്റര്‍ ചാടിക്കടന്നാണ് സുരേഖ സ്വര്‍ണമണിഞ്ഞത്. കര്‍ണാടകയുടെ വഖാരിയ വെള്ളിയും (3.80) കേരളത്തിന്റെ കൃഷ്ണ (3.70) വെങ്കലവും നേടി. ദല്‍ഹിയുടെ തേജസ്വിന് ശങ്കര്‍ പുരുഷന്മാരുടെ ഹൈജമ്പില്‍ സ്വന്തം റെക്കോഡ് തിരുത്തി കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടി. 2.28 മീറ്റര്‍ ചാടിക്കടന്നാണ് പുത്തന്‍ റെക്കോഡിട്ടത്. 2016 ശങ്കര്‍ സ്ഥാപിച്ച 2.26 മീറ്ററിന്റെ റെക്കോഡാണ് വഴിമാറിയത്.
രണ്ടാം സ്ഥാനത്തെത്തിയ ഹരിയാനയുടെ സിദ്ധാര്‍ഥ് യാദവും കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടി. 2.25 മീറ്റര്‍ ചാടിക്കടന്നാണ് സിദ്ധാര്‍ഥ് കോമണ്‍ വെല്‍ത്ത് ഗെയിംസിന് ടിക്കറ്റെടുത്തുത്. കേരളത്തിന്റെ ശ്രീനേഷ് മൂന്നാം സ്ഥാനത്തെത്തി (2.14).
വനിതകളുടെ ജാവലില്‍ ത്രോയില്‍ ഉത്തര്‍പ്രദേശിന്റെ അനു റാണി സ്വര്‍ണം നേടി. 57.37 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ചാണ് അനു ആദ്യ സ്ഥാനം നേടിയത്. സ്വര്‍ണം നേടിയെങ്കിലും അനുവിന് യോഗ്യതാ മാര്ക്കിനടുത്തെ (62.50 മീറ്റര്‍) ത്താനായില്ല. ഹരിയാനയുടെ പുഷ്പാ ജാക്കര്‍ (53.70) വെള്ളി നേടിയപ്പോള്‍ രാജസ്ഥാന്റെ കുമാരി ശര്‍മിള ( 53.53) വെങ്കലവും കരസ്ഥമാക്കി.
ഉത്തര്‍പ്രദേശിന്റെ ധര്‍മരാജ് യാദവ് ഡിസ്കസ് ത്രോയില്‍ സ്വര്‍ണം നേടി. ദൂരം 55.35 മീറ്റര്‍. പഞ്ചാബിന്റെ കൃപാല്‍ സിങ്ങ് രണ്ടാം സ്ഥാനവും (54.51) തമിഴ്നാടിന്റെ മിത്രാവരുണ് (54.28) മൂന്നാം സ്ഥാനവും നേടി.തമിഴ്നാടിന്റെ സൂര്യ വനിതകളുടെ പതിനായിരം മീറ്ററില്‍ സ്വര്‍ണം നേടി. 32:23.96 സെക്കന്‍ഡില്‍ ഓടിയെത്തിയ സൂര്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടി. മഹാരാഷ്ട്ര താരങ്ങളായ സഞ്ജീവനിയും സ്വാതിയും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. നേരത്തെ 5000 മീറ്ററിലും സൂര്യസ്വര്ണ്ണം നേടിയിരുന്നു.
പുരുഷന്മാരുടെ പതിനായിരം മീറ്ററില്‍ തമിഴ്നാടിന്റെ ലക്ഷ്മണ് ഒന്നാമനായി. സമയം 29:31.72. ഗുജറാത്തിന്റെ ഗവിറ്റ് മുരളി രണ്ടാം സ്ഥാനവും ഉത്തര്‍പ്രദേശിന്റെ അഭിഷേക് പാല് മൂന്നാം സ്ഥാനവും നേടി.നേരത്തെ 5000 മീറ്ററിലും ലക്ഷ്മണ് സ്വര്‍ണ്ണം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: