കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം തേടി മാതാപിതാക്കളായ സി.പി. മുഹമ്മദ്, എസ്.പി. റസിയ എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടെടുത്ത സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും കനത്ത തിരിച്ചടിയാണ് കോടതി വിധി. സിബിഐ അന്വേഷണം വരുന്നതോടെ ഉന്നത സിപിഎം നേതാക്കള്‍ കേസില്‍ കുടുങ്ങുമെന്ന് ഉറപ്പ്.
ഒന്നാം പ്രതിക്ക് ഉന്നത സിപിഎം നേതാക്കളുമായി അടുപ്പമുണ്ടെന്ന ഹര്‍ജിക്കാരുടെ വാദം ന്യായമാണെന്നു കോടതി വിലയിരുത്തി. അന്വേഷണത്തിലെ സംശയകരമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കേസില്‍ ബൈജുവിനെ മാര്‍ച്ച് അഞ്ചിനാണ് അറസ്റ്റ് ചെയ്തത്. ഷുഹൈബിനോടു ശത്രുതയുള്ളയാളാണെന്നാണ് പോലീസ് പറയുന്നത്. അന്നു തന്നെ ഇയാളുടെ മൊഴിയെത്തുടര്‍ന്ന് ആയുധങ്ങള്‍ കണ്ടെടുത്തത് വിചിത്രമാണ്. ആയുധങ്ങള്‍ കണ്ടെടുത്തത് കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ്. സാധ്യമായ എല്ലാ നടപടികളും എടുത്തുവെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് സംശയിക്കാം, ജസ്റ്റിസ് കമാല്‍ പാഷ വ്യക്തമാക്കി.
ഷുഹൈബിന്റെ കൊലയ്ക്കു മുമ്പ് വീടിന് മുന്നിലൂടെ നടത്തിയ ജാഥയില്‍ കൊലവിളി മുഴക്കിയെന്നും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുണ്ടായിരുന്നെന്നും ഹര്‍ജിക്കാര്‍ പറയുന്നു. കൊലയ്ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ഇവര്‍ സംശയിക്കുന്നു. ഈ ആശങ്ക തള്ളാനാവില്ല.
പ്രതികളില്‍ ബൈജുവല്ലാതെ മറ്റാര്‍ക്കും ഷുഹൈബിനോട് ശത്രുത തോന്നേണ്ടതില്ല. മറ്റു പ്രതികള്‍ക്ക് ശത്രുതയില്ലാത്ത നിലയ്ക്ക് ഇവര്‍ മറ്റാരുടെയോ കയ്യിലെ കരുക്കളാണ്. ഇവരാരാണെന്നത് വെളിച്ചത്തു വന്നിട്ടില്ല. ഇക്കൂട്ടര്‍ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാനാണ് കരുക്കളെ ഉപയോഗിക്കുന്നത്. ഇത്തരം നാടകങ്ങള്‍ ഇനി അനുവദിക്കാനാവില്ല. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തു വരണം.
യുഎപിഎ (തീവ്രവാദ വിരുദ്ധ നിയമം) അനുസരിച്ച് തീവ്രവാദ കേസുകളുടെ വിഭാഗത്തിലാണ് ഈ കേസ് ഉള്‍പ്പെടുന്നത്. ബോംബെറിഞ്ഞ് എല്ലാവരെയും ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുന്നു ആക്രമണം. ആളുകളെ സംഭവസ്ഥലത്തുനിന്ന് അകറ്റി നിറുത്താനായിരുന്നു ഇത്. ഇത്തരം കേസുകള്‍ യുഎപിഎ പ്രകാരമുള്ള കേസുകളില്‍ ഉള്‍പ്പെടുത്തണം. കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: