കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ കൊലക്കേസുകളില്‍ അവയ്ക്ക് പിന്നിലുള്ള ഗൂഢാലോചന പോലീസ് അന്വേഷിക്കുന്നില്ലെന്ന് ഹൈക്കോടതി. ഷുഹൈബ് കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഗുരുതരമായ ഈ നിരീക്ഷണം നടത്തിയത്.
ഷുഹൈബ് കേസില്‍ നീതി നടപ്പാകണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. നിയമവാഴ്ചയില്‍ ശരിയായ അന്വേഷണത്തിന് പ്രാധാന്യമുണ്ടെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഇരകള്‍ക്ക് ശരിയായ അന്വേഷണത്തിന് അവകാശമുണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താന്‍ അണികളെ ബ്രെയിന്‍ വാഷ് ചെയ്ത് കരുക്കളായി രാഷ്ട്രീയ നേതാക്കള്‍ ഉപയോഗിക്കുകയാണെന്നത് പരസ്യമായ രഹസ്യമാണ്. ഇതിനൊരവസാനം വേണം. അണികളുടെ കണ്ണ് തുറപ്പിക്കുന്നതാവട്ടെയിത്.
ഫെബ്രുവരി 12നാണ് ഷുഹൈബിനെ കൊന്നത്. രക്ഷിക്കാന്‍ ശ്രമിച്ചവരെയും ആക്രമിച്ച് ഓടിച്ചു. രക്ഷിക്കാന്‍ ശ്രമിച്ചവരിലൊരാളായ നൗഷാദ് നല്കിയ മൊഴിയനുസരിച്ച് സിപിഎമ്മിന്റെ രാഷ്ട്രീയ ശത്രുതയാണ് ആക്രമണത്തിന് കാരണം. ഇവിടെ നടന്ന എല്ലാ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളാണെന്നാണ് നിഗമനം. രാഷ്ട്രീയ പാര്‍ട്ടികള്‍ മരിക്കുന്നില്ല, വ്യക്തികളാണ് മരിക്കുന്നത്. ഇവരുടെ കുടുംബങ്ങളെ തെരുവിലേക്ക് വലിച്ചെറിയുകയാണ്. ശരിയായ അന്വേഷണം നടക്കുന്നില്ലെന്നാണ് ഹര്‍ജിക്കാരുടെ ആശങ്ക. പോലീസിന് കഴിവില്ലാഞ്ഞിട്ടല്ല. അവരുടെ കൈകള്‍ കെട്ടിയിരിക്കുകയാണ്. ഗൂഢാലോചനയ്ക്കും കൊലയ്ക്കും പിന്നില്‍ ഭരണത്തിലുള്ള പാര്‍ട്ടിയുടെ ആളുകളാണ്. ഒന്നും രണ്ടും പ്രതികള്‍ ഫെബ്രുവരി 18ന് അറസ്റ്റിലായി. ഇയാള്‍ക്ക് ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ഇവരോടൊപ്പം പ്രതി നില്ക്കുന്ന ചിത്രങ്ങള്‍ ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഇവരെ കസ്റ്റഡിയില്‍ കിട്ടിയിട്ടും പ്രതികള്‍ ധരിച്ച വസ്ത്രങ്ങള്‍ മാത്രമാണ് കണ്ടെടുത്തത്. പിന്നീട് മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്യുന്നതുവരെ ആയുധം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇത് അപലപനീയമാണ്. ആയുധം കണ്ടെടുക്കുന്നതില്‍ മനഃപൂര്‍വം വരുത്തിയ വീഴ്ചയാണ്. പൊലീസിന്റെ കൈ കെട്ടിയിട്ടുണ്ടോ? ഒന്നും രണ്ടും പ്രതികള്‍ കസ്റ്റഡിയില്‍ ഉണ്ടായിട്ടും ആയുധം കണ്ടെടുക്കുന്നതില്‍ വരുത്തിയ കാലതാമസം വിശ്വസനീയമല്ല.
അമിത ജോലിഭാരത്തിനിടയിലും കേസിന്റെ അന്വേഷണം ഏറ്റെടുക്കാമെന്ന സിബിഐയുടെ നിലപാട് അഭിനന്ദനീയമാണ്. ഫലപ്രദമായ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് വിടേണ്ടത് അനിവാര്യമാണ്. തുടരന്വേഷണത്തിനായി കേസ് സിബിഐയ്ക്ക് കൈമാറണം. പുതിയ അന്വേഷണം വേണമെന്നാണ് സിബിഐ കരുതുന്നതെങ്കില്‍ ഇതിനായി കോടതിയെ സമീപിക്കാം- ഉത്തരവ് പറയുന്നു.
ദല്‍ഹി ആസ്ഥാനമായ സിബിഐയോട് കേസില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിക്കാന്‍ കേരള ഹൈക്കോടതിയിലെ സിംഗിള്‍ബെഞ്ചിന് അധികാരമില്ല, അന്വേഷണം പക്ഷപാതമില്ലാതെ നീതിയുക്തമായി നടത്തുന്നുണ്ട്, അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു, ഐജി നേരിട്ട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട് തുടങ്ങിയ വാദങ്ങള്‍ കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: