കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുമായി ബന്ധപ്പെട്ട് ഇടത് സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡിഎംആര്‍സി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്.
സംസ്ഥാന സര്‍ക്കാരിന് താത്പര്യമില്ലാത്തതിനാലാണ് പദ്ധതിയില്‍നിന്ന് പിന്മാറിയത്. കരാര്‍ ഒപ്പിട്ട് ജോലികള്‍ ആരംഭിക്കണമെന്നും നടപടികള്‍ക്ക് മെല്ലെപ്പോക്കാണെന്നും ധരിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അനുവാദം തേടിയിരുന്നു. പക്ഷേ, ഏറെനാള്‍ കാത്തിരുന്നിട്ടും അനുമതി കിട്ടിയില്ല. ഇതോടെയാണ് പിന്മാറാന് തീരുമാനിച്ചത്. ഇത്രയും ജോലികള്‍ ചെയ്തശേഷം പിന്മാറുന്നത് വേദനയോടെയാണെന്നും ശ്രീധരന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കരാര്‍ ഒപ്പിട്ട് ജോലികള്‍ ആരംഭിക്കണമെന്ന് പലതവണ മുഖ്യമന്ത്രിയോടും പൊതുമരാമത്ത് വകുപ്പ് മന്ത്രിയോടും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. ഇതോടെ പദ്ധതിയില്‍നിന്ന് പിന്മാറുന്നതായി കാട്ടി ജനുവരി 24ന് കത്ത് നല്കി. മുഖ്യമന്ത്രിയെ നേരിട്ടു കാണാന്‍ അനുമതി തേടിയെങ്കിലും അനുവാദം ലഭിച്ചില്ല. മാസം 16 ലക്ഷം രൂപ ചെലവില്‍ ലൈറ്റ് മെട്രോ ഓഫീസുകള്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസിലായി. ഇതോടെ, ഫെബ്രുവരി 16ന് പ്രവര്‍ത്തനം നിര്‍ത്തി ജീവനക്കാരെ സ്ഥലം മാറ്റി. മാര്‍ച്ച് പതിനഞ്ചോടെ പൂര്‍ണമായും ലൈറ്റ് മെട്രോ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തും.
കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്പ്പറേഷന് ലിമിറ്റഡ് (കെആര്‍ടിഎല്‍) ഡിസംബര്‍ 18ന് ചേര്‍ന്ന യോഗത്തിലും ഡിഎംആര്‍സിയെ ഒഴിവാക്കുന്നതിന് നീക്കം നടത്തിയിരുന്നു. ഇതും പദ്ധതിയില്‍ നിന്ന് സ്വയം പിന്മാറാന് പ്രേരിപ്പിച്ചു. പ്രാരംഭ ജോലികള്‍ ആരംഭിച്ച് 15 മാസം കഴിഞ്ഞിട്ടും പദ്ധതിയുടെ കരാര്‍ ഒപ്പിടാനോ വിശദമായ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നേരത്തെ സര്‍ക്കാറില്‍ നിന്ന് കിട്ടിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡിഎംആര്‍സി ഇതുവരെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
കരാര്‍ കാലാവധി കഴിഞ്ഞെന്ന മുഖ്യമന്ത്രിയുടെ നിയസഭയിലെ പ്രസ്താവന ശരിയല്ല. ഇതുവരെ കരാര്‍ ഉണ്ടായിട്ടില്ല. പിന്നെങ്ങനെയാണ് കാലാവധി കഴിയുക? കൊച്ചി മെട്രോ നഷ്ടമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. കൊച്ചി മെട്രോ മാത്രമല്ല, ഒരു മെട്രോയും ലാഭകരമല്ല. സര്‍ക്കാര്‍ പദ്ധതികള്‍ ലാഭം മാത്രം ലക്ഷ്യമിട്ടുള്ളതല്ല, അത് സേവനം കൂടിയാണ്. സര്‍ക്കാരിനോട് പരിഭവമൊന്നുമില്ല. സര്‍ക്കാരും ഡിഎംആര്‍സിയും തമ്മിലുള്ള ഒരു വടംവലിയായി ഇതിനെ കാണരുത്. എന്തുകൊണ്ട് പിന്മാറുന്നു എന്ന് ജനങ്ങള്‍ അറിയണം എന്നുള്ളതുകൊണ്ടാണ് ഇപ്പോള്‍ ഇതൊക്കെ പരസ്യമായി പറയുന്നതെന്നും ശ്രീധരന് വ്യക്തമാക്കി.
മോണോ റെയില്‍ പദ്ധതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിച്ചാണ് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് 2014ല്‍ ആഗസ്തില്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുന്നത്. മോണോ റെയിലിന്റെ റൂട്ടുകളില്‍ മാറ്റം വരുത്താതെ തന്നെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിഎംആര്‍സിയെ ഏല്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: