ന്യൂയോര്‍ക്ക്: ലോകം അമേരിക്കയിലേക്ക്. ഇന്ന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണം ഇന്നലെ രാത്രിയോടെ അവസാനിച്ചതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ചൂടേറി. പ്രസിഡന്റ് ബരാക് ഒബാമയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോമ്മ്നിയും തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. സാന്‍ഡി ചുഴലിക്കാറ്റ് തെരഞ്ഞെടുപ്പിന് ചെറുതായെങ്കിലും ഭീഷണിസൃഷ്ടിച്ചുവെങ്കിലും അമേരിക്കന്‍ ജനത ആവേശത്തിലാണ്. റോമ്മ്നിയേക്കാളും മൂന്ന് പോയിന്റുകള്‍ക്ക് മുന്നിലാണ് ഒബാമ. ഒട്ടും പിന്നിലല്ലാതെ റോമ്മ്നിയും ഒബാമക്കൊപ്പമുണ്ട്. സംസ്ഥാനത്തെ പല സംസ്ഥാനങ്ങളില്‍ ഇന്നലെ ഒബാമയും റോമ്മ്നിയും മീറ്റിങ്ങുകളില്‍ പങ്കെടുത്തു.
ഭാര്യ മിഷേലിനും മക്കള്‍ക്കുമൊപ്പമാണ് ഒബാമ അന്തിമ പോരാട്ടത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതിഗതികളും ആഭ്യന്തരപ്രശ്നങ്ങളുമാണ് പ്രചാരണങ്ങളില്‍ ചര്‍ച്ചാവിഷയമായത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന സംവാദങ്ങളിലും പ്രസിഡന്റ് ഒബാമക്കുതന്നെയായിരുന്നു മുന്‍തൂക്കും. ഭൂരിഭാഗം അമേരിക്കക്കാരും ഒബാമ രണ്ടാമതും വൈറ്റ് ഹൗസില്‍ എത്തുമെന്നു പറയുമ്പോഴും റോമ്മ്നി ചരിത്രം സൃഷ്ടിക്കുമെന്ന് പറയുന്നവരും അമേരിക്കയിലുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന അഭിപ്രായ സര്‍വെ അനുസിരിച്ച് ഒബാമയും റോമ്മ്നിയും ഒപ്പത്തിനൊപ്പമാണ്. ന്യൂജേഴ്സിയിലും, ന്യൂയോര്‍ക്കിലും പോളിങ് ശതമാനം കുറയുമെന്നാണ് ഡെമോക്രാറ്റുകളുടെ വിലയിരുത്തല്‍. സാന്‍ഡി ചുഴലിക്കാറ്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങളില്‍ പോളിംങ്ങ് കുറയുമെന്നും ആശങ്കയുണ്ട്. ഇത് റോമ്മ്നിയുടെ വിജയ സാധ്യതക്കാണ് മങ്ങലേല്‍പ്പിക്കുന്നത്. ഇതിന് മുമ്പ് വന്ന അഭിപ്രായ സര്‍വെകളിലും ഒബാമക്കായിരുന്നു മുന്‍തൂക്കം. വാഷിങ്ങ്ടണ്‍ പോസ്റ്റും എബിസി ന്യൂസും ചേര്‍ന്ന് രാജ്യവ്യാപകമായി നടത്തിയ ഏറ്റവും പുതിയ വോട്ടെടുപ്പില്‍ ഒബാമക്കും റോമ്മ്നിക്കും 48ശതമാനം വോട്ട് ലഭിച്ചിരുന്നു. സിഎന്‍ എന്‍ വോട്ടെടുപ്പില്‍ ഒബാമക്ക് 48ഉം റോമ്മ്നിക്ക് 47ഉം ശതമാനം വോട്ടുകളാണ് ലഭിച്ചത്.
ഫ്ലോറിഡ, കൊളറാഡോ, ഒഹായോയിലൂടെ വിസ്കോണ്‍സിലാണ് ഒബാമയുടെ പ്രചാരണം അവസാനിച്ചത്. സാന്‍ഡി കൊടുങ്കാറ്റ് അമേരിക്കയില്‍ നാശം വിതച്ചപ്പോള്‍ ഒബാമ ചെയ്ത കാര്യങ്ങളെ 79ശതമാനം പേര് പിന്തുണക്കുന്നുണ്ട്. ഇത് ഒബാമക്ക് ആശ്വാസം പകരുന്നുണ്ട്. കൊളറാഡോയില്‍ അവസാന വട്ട പ്രചാരണം നടത്തിയ റോമ്മ്നി ശക്തമായ തിരിച്ചുവരവ് നടത്തിയെന്നാണ് വിലയിരുത്തല്‍. പ്രചാരണത്തിന്റെ ആദ്യ ദിനങ്ങള്‍ മുതല്‍ ഏറ്റക്കുറച്ചിലുകളിലൂടെയാണ് തെരഞ്ഞെടുപ്പ് മുന്നോട്ട് പോയത്. കൊടുങ്കാറ്റ് നാശം വിതച്ച പല സംസ്ഥാനങ്ങളിലായി 25 ലക്ഷത്തോളം പേരുടെ വൈദ്യുതി ഇതുവരെ പുന:സ്ഥാപിക്കാത്തത് തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് വലിയ തിരിച്ചടിയായിരിക്കും. വൈദ്യുതി ഇല്ലാതെ പോളിങ് ബൂത്തിലേക്ക് വോട്ടര്‍മാരെ എത്തിക്കുക വലിയ വെല്ലുവിളി തന്നെയായിരിക്കും. എന്തായാലും പ്രവചനാതീതമെന്ന് നിരീക്ഷകര്‍ തന്നെ പറയുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഒബാമ രണ്ടാമൂഴത്തിനുണ്ടാകുമോ, കന്നിവിജയത്തിലൂടെ റോമ്മ്നി വൈറ്റ് ഹൗസിലെത്തുമോ എന്ന് കാത്തിരുന്ന് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: