ന്യൂദല്‍ഹി: ടിഡിപിയില്‍ രണ്ടഭിപ്രായം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപന പ്രകാരം പാര്‍ട്ടി എന്‍ഡിഎ മുന്നണി വിടണം. എന്നാല്‍, കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതിരാജു പറയുന്നത് മന്ത്രിസ്ഥാനം രാജിവെക്കുന്നു, പക്ഷേ എന്‍ഡിഎയില്‍ തുടരും എന്നാണ്. ഇത് പാര്‍ട്ടിയിലെ വ്യത്യസ്ത നിലപാടുകളായി വ്യാഖ്യാനിക്കപ്പെടുന്നു.
ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപീകരിച്ചപ്പോള്‍ ആന്ധ്രയ്ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കണമെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ ആവശ്യം. എന്നാല്‍, പ്രത്യേക പദവി നല്കാന് സാധിക്കില്ല, പ്രത്യേക പാക്കേജ് നല്‍കാമെന്നാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നിലപാട്.
കേന്ദ്രത്തിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച് ടിഡിപിയുടെ കേന്ദ്രമന്ത്രിമാര്‍ രാജിവെക്കും പാര്‍ട്ടി എന്‍ഡിഎയില്‍നിന്ന് പുറത്തുപോകും എന്നായിരുന്നു നായിഡുവിന്റെ പ്രസ്താവന. എന്നാല്‍, മന്ത്രി ഗജപതി രാജു പറയുന്നതിങ്ങനെ: ”ഞാന്‍ രാജിക്കത്ത് തയ്യാറാക്കി. പ്രധാനമന്ത്രിയെക്കണ്ട് നന്ദി അറിയിക്കും. രാജിക്കത്ത് കൊടുക്കും. സംസ്ഥാനത്തിന്റെ വിഭാജനമാണ് പ്രശ്നം. വികസന കാര്യത്തിലോ സര്‍ക്കാര്‍ പ്രവര്‍ത്തനത്തിലോ വിയോജിപ്പില്ല. ഞങ്ങള്‍ എന്‍ഡിഎയുടെ ഭാഗമാണ്. പക്ഷേ സര്‍ക്കാരിലില്ല.”
ടിഡിപിക്ക് രണ്ട് കേന്ദ്ര മന്ത്രിമാരാണ്. ടിഡിപി സഖ്യം വിട്ടാലും കേന്ദ്ര സര്‍ക്കാരിന് ഭരണപ്രശ്നങ്ങളില്ല. എന്നാല്‍ ടിഡിപി എന്‍ഡിഎ വിട്ടുപോകരുതെന്ന നിലപാടാണ് മുഖ്യകക്ഷിയായ ബിജെപിക്ക്.
ആന്ധ്രയില്‍നിന്ന് തെലങ്കാന സര്‍ക്കാര്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ഉണ്ടാക്കിയപ്പോള്‍ കൈക്കൊള്ളേണ്ട കരുതലുകളോ സംതുലന പ്രവര്‍ത്തനങ്ങളോ നടത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: