കൊല്ലം: ആയോധനകലയായ കരാട്ടെയിലൂടെ എതിരാളികളെ തറപ്പറ്റിച്ച് ഒരു ഒളിമ്പിക്സ് മെഡല്‍. ഇതാണ് ഷംജയുടെ ജീവിതലക്ഷ്യം. കണ്ണനല്ലൂര്‍ ഇഎസ്ഐ മുക്കില്‍ ഷംജ മന്‍സിലില്‍ ബാബുജാന്-ഷീബ ദമ്പതികളുടെ പെണ്മക്കളില് ഇളയവളാണ് ഷംജ. കുട്ടിക്കാലം മുതല്‍ക്കെ കരാട്ടെയോടായിരുന്നു താല്പര്യം.
ഏഴുവര്‍ഷമായി ദേശീയ കോച്ച് ആബുവര്ഗീസിന്റെ ശിക്ഷണത്തില്‍ കരാട്ടെ പരിശീലിക്കുന്നു. കുമിത്തൈ ഫൈറ്റ് വിഭാഗത്തിലാണ് ഷംജ മികവ് പ്രകടിപ്പിക്കുന്നത്. മൂന്നു പെണ്മക്കളില് ഇളയവളായ ഷംജക്ക് എല്ലാ പിന്തുണയും നല്കിവന്നത് കരാട്ടെ പ്രേമിയായ പിതാവാണ്. പതിനെട്ട് വയസുകാരിയായ ഷംജ മൂന്നുതവണ നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പുകളില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ദേശീയാംഗീകാരമുള്ള സീനിയര്‍ നാഷണല്‍ ടൂര്‍ണമെന്റില്‍ ഒരു മലയാളി പെണ്‍കുട്ടി സില്‍വര്‍ മെഡല്‍ കരസ്ഥമാക്കുന്നത്.
2015 മുതല്‍ 2017 വരെ നടന്ന സംസ്ഥാനചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ചാണ് ഷംജ ദേശീയതലത്തിലേക്ക് ഉയരുന്നത്. കഠിനമായ പരിശീലനമാണ് എല്ലാ ദിവസവും ഷംജ നടത്തുന്നത്. വീട്ടില്‍ പത്തോളം കുട്ടികള്‍ക്കും ആയോധന കല ആഴ്ചയില്‍ രണ്ട് ദിവസം പകര്ന്നുനല്കുന്നുണ്ട് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി കൂടിയായ ഈ മിടുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: