കൊളംബോ: വര്‍ഗീയ കലാപം തടയുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംെഗയില് നിന്നും ആഭ്യന്തര വകുപ്പ് പ്രസിഡന്റ് മൈത്രീപാല സിരിസേന എടുത്തു മാറ്റി. ക്രമസമാധാന പാലനത്തിന്റെ ചുമതല യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യുഎന്‍പി) വക്താവ് രഞ്ജിത് മധുമ ഭണ്ഡാരയെ ഏല്‍പ്പിച്ചു. രഞ്ജിത് മധുമ ഭണ്ഡാരെ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റു. കഴിഞ്ഞ 11 ദിവസമായി ശ്രീലങ്കയില്‍ കലാപം ആളിക്കത്തുകയാണ്.
സംഘര്‍ഷം രൂക്ഷമായതോടെ ശ്രീലങ്കയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, വൈബര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയ്ക്ക് മൂന്നു ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ളീങ്ങളും ഭൂരിപക്ഷ വിഭാഗമായ ബുദ്ധമതവിശ്വാസികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നിര്‍ബന്ധിത മതപരിവര്‍ത്തനം മൂലം സഹികെട്ടപ്പോഴാണ് ബുദ്ധമതക്കാര്‍ തിരിച്ചടി തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാലപത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. നിരവധി കടകളും വീടുകളും ആരാധനാലയങ്ങളും പരസ്പരം തകര്‍ത്തു. ഇതോടെയാണ് സോഷ്യല്‍ മീഡിയ ഉപയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിദേ്വഷമുണ്ടാക്കുന്ന പ്രസ്താവനകളും ചിത്രങ്ങളും ആഹ്വാനങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും കലാപത്തിന് അയവു വന്നിട്ടില്ല. നിരോധനാജ്ഞ ലംഘിച്ചതിനും മേഖലയില്‍ സംഘര്‍ഷം പടര്‍ത്താന്‍ ശ്രമിച്ചതിനും ഏഴുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി കൂടുതല്‍ സൈന്യത്തെ രാജ്യത്തിന്റെ പല ഭാഗത്തും വിന്യസിച്ചിട്ടുണ്ട്. സിംഹളരും മുസ്ലിങ്ങളും തമ്മില്‍ ഉണ്ടായ സംഘര്‍ഷം രൂക്ഷമായതോടെയാണ് ചൊവ്വാഴ്ച്ച ശ്രീലങ്കന്‍ സര്‍ക്കാര്‍ പത്തുദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കലാപത്തില്‍ മൂന്നു പേര് മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ജനങ്ങളുടെ അഭ്യര്‍ത്ഥനയെ മാനിച്ച് പ്രസിഡന്റ് കര്വ്യൂവില് ഇളവ് അനുവദിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. കര്‍ഫ്യൂ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: