ബ്രഹ്മാവ് മുതല്‍ പുഴുവരെയുള്ള എല്ലാ പ്രാണികളിലും അവയുടെ ഹൃദയത്തില്‍ ജ്ഞാനസ്വരൂപനായ ഭഗവാന് ഇപ്പോള്‍ തന്നെ കുടികൊള്ളുന്നുണ്ട്. ”വിഷ്ഠിതം- വിശേഷേണ സ്ഥിതം” എന്ന് പറയുന്നു.
”ജ്ഞാനസ്യാഭ്യന്തരേജ്ഞേയം
മാധുര്യം പയസോയഥാ”
(=ജ്ഞാനം ഹൃദയംകൊണ്ടാണ് അറിയേണ്ടത്. പാലിന്റെ മധുരരസംബുദ്ധികൊണ്ടാണല്ലോ അറിയുന്നത്)
വേദപുരാണേതിഹാസങ്ങളുടെ അധ്യയനംകൊണ്ടും, ആചാര്യന്റെ ഉപദേശംകൊണ്ടും ഭഗവദ് ഭജനംകൊണ്ടും ഭഗവാന്റെ അനുഗ്രഹംകൊണ്ടും മാത്രമേ, ഭഗവത്ത്വജ്ഞാനം ഹൃദയത്തില്‍ ഉദയം ചെയ്യുകയുള്ളൂ എന്ന് ഭഗവാന് പറയുന്നത് നാം ദൃഢമായി വിശ്വസിച്ച് അനുഷ്ഠിക്കണം.
ക്ഷേത്ര-ക്ഷേത്രജ്ഞാദികളുടെ വിവരണം ഉപസംഹരിക്കുന്നു
ഇതിക്ഷേത്രം, ജ്ഞാനം, ജ്ഞേയം, ഉക്തം- (3-18)
ഇങ്ങനെ മഹാഭൂതാന്യഹങ്കാരഃ ”(13-5) എന്നുതുടങ്ങി, ”സംഘാതശ്ചേതനാധൃതിഃ (13-6) എന്നതുവരെയുള്ള ശ്ലോകങ്ങളിലൂടെ ‘ക്ഷേത്രത്തിന്റെ’ (ശരീരത്തിന്റെ) അവസ്ഥ ചുരുക്കി പറഞ്ഞു.
”അമാനിത്വം” (13-7) എന്ന ശ്ലോകം മുതല്‍ തുടങ്ങി ”തത്ത്വജ്ഞാനാര്‍ത്ഥ ദര്‍ശനം” (23-11) എന്നുവരെയുള്ള ശ്ലോകങ്ങളിലൂടെ ജീവാത്മാവായ ക്ഷേത്രജ്ഞന്റെയും പരമാത്മാവായ ക്ഷേത്രത്തിന്റെയും ജ്ഞാനം ലഭിക്കാനുള്ള ഉപകരണങ്ങള്‍ (ജ്ഞാനസാധനം) പറയപ്പെട്ടു.
”അനാദി മത്പരം (13-12) എന്ന ശ്ലോകം മുതല്‍ ”ഹൃദിസര്വ്വസ്യവിഷ്ഠിതം” (13-17) എന്ന ശ്ലോകം വരെ പരമാത്മാവായ സര്വ്വക്ഷേത്രജ്ഞന്റെ തത്വവും വിശദീകരിച്ചു.
ഇത്രയുമാണ് സര്‍വ്വവേദങ്ങളുടെയും സാരസംഗ്രഹമായ ഭഗവദ്ഗീതയുടെ താല്പര്യം എന്ന് ശ്രീശങ്കരാചാര്യര്‍ പറയുന്നു. ഈ ജ്ഞാനം, വിവരിച്ചതുപോലെ, യഥാരൂപം ഗ്രഹിക്കാന്‍ ആര്‍ക്കാണ് യോഗ്യതയുള്ളത്? അതും ശ്രീശങ്കരാചാര്യര്‍ തന്നെ പറയുന്നത് നാം ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: