ആലപ്പുഴ: കുട്ടനാട്ടിലെ കാര്‍ഷിക വായ്പാ തട്ടിപ്പില്‍ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിനെതിരെ പോലീസ് കേസെടുത്തു. വികസന സമിതിയുടെ കീഴില്‍ രൂപീകരിച്ച കര്‍ഷക ഗ്രൂപ്പുകളുടെ മറവില്‍ കോടികളുടെ തട്ടിപ്പാണ് നടന്നത്.
ക്രൈംബ്രാഞ്ച് പീലിയാനിക്കലിനെ രക്ഷിക്കാന്‍ ശ്രമം നടത്തുന്ന സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവിക്ക് രേഖാമൂലം നല്കിയ പരാതിയില്‍ കേസെടുക്കാന്‍ രാമങ്കരി പോലീസ് നിര്‍ബന്ധിതമായത്.
മിത്രക്കരി നെല്‍ക്കര്‍ഷക ജോയിന്റ് ലയബിലിറ്റി സംഘാംഗം ഊരുക്കരി കാട്ടടി വീട്ടില്‍ രാധാമണി നല്കിയ പരാതിയിലാണു കേസ്. വായ്പ തരപ്പെടുത്തി നല്‍കിയതിന്റെ പേരില്‍ പണം തട്ടിയെടുത്ത ശേഷം വഞ്ചിച്ചതായാണ് പരാതി.
2017 മാര്‍ച്ചിലാണ് മിത്രക്കരി നെല്‍ കര്‍ഷക ജോയിന്റ് ലയബിലിറ്റി സംഘം ആറു സ്ത്രീകള്‍ അംഗങ്ങളായി രൂപീകരിച്ചത്. 5.40 ലക്ഷം രൂപയാണു സംഘത്തിന്റെ പേരില്‍ വായ്പയെടുത്തത്. ഇതില്‍ നിന്ന് 57,000 രൂപ വീതം അംഗങ്ങള്‍ക്കു ലഭിച്ചിരുന്നു. ബാക്കി തുകയില്‍ 30,000 രൂപ വീതം ഓരോ അംഗങ്ങളില്‍ നിന്നും ഫാ. പീലിയാനിക്കല്‍ കൈക്കലാക്കുകയായിരുന്നു.
എഫ്ഐആര്‍ തയാറാക്കിയ ശേഷം വായ്പാത്തട്ടിപ്പ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘത്തിനു പരാതി കൈമാറിയതായി രാമങ്കരി പോലീസ് അറിയിച്ചു. എന്നാല്‍ ഫാ. പീലിയാനിക്കലിനെ ഒഴിവാക്കി വികസന സമിതി ഓഫീസ് ജീവനക്കാരിലും, ഇടനിലക്കാരനായി പ്രവര്‍ത്തിച്ച എന്‍സിപി നേതാവായ അഭിഭാഷകനിലും അന്വേഷണം ചുരുക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: