തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ വിവാദമായ വ്യവസ്ഥ പിന്‍വലിക്കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. ദേവസ്വം ബോര്‍ഡിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് ദൈവവിശ്വാസമുള്ള എംഎല്എമാര്ക്കുമാത്രം അവകാശം നല്കുന്ന വ്യവസ്ഥയാണ് പിന്‍വലിക്കുന്നത്. വനിതാ പ്രാതിനിധ്യം അംഗീകരിച്ചില്ല. മറ്റുള്ള കാര്യങ്ങള്‍ പഴയപോലെതന്നെ തുടരും. പുതുക്കിയ ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറങ്ങുമെന്ന് യോഗവിവരം അറിയിച്ച യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് പറഞ്ഞു. ഭൂവിനിയോഗ ബില്ല് വിവാദം കാര്യങ്ങള്‍ മനസ്സിലാക്കാത്തതില്നിന്നുണ്ടായതാണ്. ഇക്കാര്യത്തില്‍ കെ.എം.മാണി തെറ്റ് ചെയ്തതായി അഭിപ്രായമില്ല. തെറ്റിദ്ധാരണയാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടാക്കിയ പഠന റിപ്പോര്‍ട്ട് എല്ലാ വകുപ്പുകള്‍ക്കും അയച്ചുകൊടുത്തിരുന്നു. ഇതല്ലാതെ ഒന്നുമുണ്ടായില്ല. ഇതുസംബന്ധിച്ച് യാതൊരു തീരുമാനവുമുണ്ടായിട്ടില്ലെന്നും തങ്കച്ചന് പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതു സംബന്ധിച്ച് എം.വി.രാഘവന് കണ്‍വീനറായി ആറംഗ ഉപസമിതിയെ ചുമതലപ്പെടുത്തി. കെ.ആര്.അരവിന്ദാക്ഷന്, എം.എം.ഹസ്സന്, കെ.പി.മജീദ്, ജോയ് എബ്രഹാം, പി.കോരന്മാസ്റ്റര് എന്നിവരാണ് അംഗങ്ങള്‍. ഇവര്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും. ഇടതുസര്‍ക്കാര്‍ ചേര്‍ത്ത 1500 മെമ്പര്‍ഷിപ്പ് സംബന്ധിച്ച് സമിതി തീരുമാനമെടുക്കും. വിഴിഞ്ഞം പദ്ധതിക്ക് പരിസ്ഥിതി വകുപ്പിന്റെ അനുവാദം കിട്ടിയാലുടന്‍ ആഗോള ടെണ്ടര്‍ വിളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: