പാട്യാല: തമിഴ്നാടിന്റെ ധരുണ്‍ അയ്യസ്വാമി നാനൂര് മീറ്റര്‍ ഹര്‍ഡില്‍സില്‍ പുത്തന്‍ ദേശീയ റെക്കോഡോടെ കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടിയ ഫെഡറേഷന് അത്ലറ്റിക്സിന്റെ അവസാന ദിനത്തില്‍ കേരളത്തിന്റെ പി യു ചിത്രയും ജിന്സണ് ജോണ്‍സണും 1500 മീറ്ററില്‍ സ്വര്‍ണമണിഞ്ഞു. ട്രിപ്പിള്‍ ജമ്പില്‍ കേരളത്തിന്റെ രഞ്ജിത്ത് മഹേശ്വരിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഹരിയാനയുടെ അര്‍പിന്ദര്‍ സിങ് ഗോള്ഡ്കോസ്റ്റിലേക്ക് പറക്കാന്‍ ടിക്കറ്റെടുത്തു.
ധരുണ്‍ 49.45 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോഡ് സ്ഥാപിച്ച് കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യനായത്്. ജോസഫ് എബ്രഹാമിന്റെ 49.51 സെക്കന്‍ഡിന്റെ റെക്കോഡാണ് തകര്‍ന്നത്.
വനിതകളുടെ 1500 മീറ്ററില്‍ 4:15.25 സെക്കന്‍ഡിലാണ് പി യു ചിത്ര സ്വര്‍ണം പിടിച്ചെടുത്തത്. ഒന്നാമതായെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടാനായില്ല. 4:10.00 സെക്കന്‍ഡായിരുന്നു യോഗ്യതാ മാര്‍ക്ക്.
പുരുഷന്മാരുടെ 1500 മീറ്ററില്‍ നേരിയ വ്യത്യാസത്തിനാണ് ജിന്സണ് ജോണ്സണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടപ്പെട്ടത്. 3:39.59 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജിന്സണ് സ്വര്‍ണം നേടിയത്. 3:39.50 സെക്കന്‍ഡാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യതാ മാര്‍ക്ക്്.
ട്രിപ്പിള്‍ ജമ്പില്‍ നിലവിലെ ദേശീയ റെക്കോഡിനുടമയായ രഞ്ജിത്ത് മഹേശ്വരിയെ അട്ടിമറിച്ചാണ് അര്‍പിന്ദര്‍ സിങ് ഒന്നാം സ്ഥാനം ചാടിയെടുത്തത്. ദൂരം 16.61 മീറ്റര്‍. രഞ്ജിത്തിന്് വെള്ളിയും (16.51) തമിഴ്നാടിന്റെ അറിവുശെല്വം വെങ്കലവും നേടി.
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ അനു വെള്ളി നേടി. 58.05 സെക്കന്‍ഡിലാണ് അനു രണ്ടമതായത്്. കര്‍ണാടകത്തിന്റെ അര്‍പ്പിതം 57.43 സെക്കന്‍ഡില്‍ ഒന്നാം സ്ഥാനം ഓടിയെടുത്ത് സ്വര്‍ണത്തിന് അര്‍ഹയായി.
കേരളത്തിന്റെ മേമോന്‍ പൗലോസ് പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി.14.08 സെക്കന്‍ഡിലാണ് ഓടിയെത്തിയത്. മഹാരാഷ്ട്രയുടെ എസ് തിംഗാലയക്കാണ ഈ ഇനത്തില്‍ സ്വര്‍ണം. സമയം 13.76. കര്‍ണാടകത്തിന്റെ ശിവകുമാര്‍ മൂന്നാമതായി ഫിനിഷ് ചെയ്തു.
വനിതകളുടെ 100 മീ്റ്റര്‍ ഹര്‍ഡില്‍സില്‍ ജാര്‍ഖണ്ഡിന്റെ സപ്നകുമാരി സ്വര്‍ണവും കര്‍ണാടകയുടെ പ്രജ്ഞ പ്രകാശ് വെള്ളിയും നേടി.
പുരുഷന്മാരുടെ 200 മീറ്ററില്‍ തമിഴ് നാടിന്റെ ശിവകുമാറും വനിതകളുടെ 200 മീറ്ററില്‍ അസമിന്റെ ഹിമദാസും സ്വര്‍ണം നേടി. ശിവകുമാര്‍ 21.14 സെക്കന്‍ഡില്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. ഹിമ 23.37 സെക്കന്‍ഡിലാണ് സ്വര്‍ണം ഓടിയെടുത്തത്. വനിതകളുടെ ഷോട്ട് പുട്ടില്‍ പഞ്ചാബിന്റെ നവജിത്ത കൗര്‍ ധില്ലണ്‍ സ്വര്‍ണം നേടി. ദൂരം 16.45 മീറ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: