മാഞ്ചസ്റ്റര്‍: ഒരു വര്‍ഷത്തിനുശേഷം ഇതാദ്യമായി സ്വന്തം ഗ്രൗണ്ടില്‍ തോറ്റെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ പാദത്തിലെ മികച്ച വിജയത്തിന്റെ പിന്‍ബലത്തില്‍ സ്വിസ് ചാമ്പ്യന്മാരായ എഫ് സി ബേസലിനെ മറികടന്ന് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
സ്വന്തം തട്ടകത്തിലരങ്ങേറിയ പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി എഫ് സി ബേസലിനോട് തോറ്റത്. ആദ്യ പാദത്തില്‍ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ജയിച്ചുകയറിയ സിറ്റി ഇരുപാദങ്ങളിലുമായി 5-2 ന്റെ വിജയം സ്വന്തമാക്കി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്നിട്ടുനില്ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഒരു വര്‍ഷത്തിനുശേഷമാണ് ഹോം മാച്ചില്‍ തോല്‍ക്കുന്നത്. 2016 ഡിസംബറിലാണ് അവര്‍ അവസാനമായി സ്വന്തം മണ്ണില്‍ തോല്‍വിയറിയുന്നത്. അന്ന് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ചെല്‍സിയാണ് സിറ്റിയെ തകര്‍ത്തത്.
സ്വന്തം ഗ്രൗണ്ടില്‍ സിറ്റിയുടെ തുടക്കം മിന്നി. എട്ടാം മിനിറ്റില്‍ അവരുടെ ബ്രസീല്‍ താരം ഗബ്രിയേല്‍ ജീസസ്് ഗോള്‍ നേടി. ജര്‍മന്‍ താരം ലിറോയ് സെയ്ന് ബേസലിന്റെ പ്രതിരോധം കീറിമുറിച്ച് മുന്നേറി ജീസസിന് പാസ് നല്കി. ജീസസ് അനായാസം ഗോള്‍ നേടുകയും ചെയ്തു.
തുടക്കത്തിലെ മികവ് നിലനിര്‍ത്താന്‍ സിറ്റിക്ക് കഴിഞ്ഞില്ല. പതിനെഴാം മിനിറ്റില്‍ ഗോള്‍ വഴങ്ങി. ബേസലിന്റെ മുഹമ്മദ് എലുനോസിയാണ് സ്കോര്‍ ചെയ്തത്. 71-ാം മിനിറ്റില്‍ ലാങ്ങും ഗോള്‍ നേടിയതോടെ ബേസല്‍ ജയമുറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: