പത്തനംതിട്ട: അശരണര്‍ക്കായി എണ്‍പത്തിയെട്ട് വീടുകള്‍ നിര്‍മ്മിച്ചു നല്കിയ എം.എസ്. സുനില്‍ ടീച്ചറിന് രാജ്യത്തിന്റെ ആദരവ്. സാമൂഹ്യപ്രവര്‍ത്തന മേഖലയില്‍ മികവിന്റെ കരുത്ത് തെളിയിച്ച സ്ത്രീകള്‍ക്കായി രാജ്യം നല്കുന്ന നാരീശക്തി പുരസ്ക്കാരമാണ് കാതോലിക്കറ്റ് കോളേജിലെ സുവോളജിവിഭാഗം അദ്ധ്യാപികയായിരുന്ന സുനില്‍ടീച്ചറെ തേടിയെത്തിയത്.
പത്തനംതിട്ടയില്‍ അഴൂരിലാണ് താമസം. ടീച്ചറിന്റെ പേര് കേള്‍ക്കുമ്പോള്‍ എല്ലാവര്ക്കും കൗതുകമാണ്. അടൂര്‍ ഏനാത്ത് മുകളുവിടയില്‍ ശാമുവേലിന് ഇഷ്ടമുള്ള പേരായിരുന്നു സുനില്‍. തനിക്ക് ഒരു മകന് ജനിക്കുകയാണെങ്കില്‍ അവന് നല്കാന് മനസ്സില്‍ ഉറപ്പിച്ച പേരായിരുന്നു അത്. ജനിച്ചതാകട്ടെ മകളും. ആഗ്രഹം ഉപേക്ഷിക്കാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു. മകള്‍ക്ക് സുനില്‍ എന്ന് തന്നെ പേര് നല്കി.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് ഓരോ വീടിന്റെയും നിര്‍മ്മാണത്തിന്റെ മാനദണ്ഡം. സ്വയം വരുമാനം ഇല്ലാത്തവരെയും രോഗികളെയും അശരണരെയും അന്വേഷണങ്ങളിലൂടെ കണ്ടെത്തുകയാണ് പതിവ്. കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസറെന്ന നിലയിലുള്ള പരിചയമാണ് ടീച്ചറെ ഈ രംഗത്ത് സജീവയാക്കാന് പ്രാപ്തയാക്കിയതെന്ന് ടീച്ചര്‍ പറയുന്നു.
എന്‍എസ്എസിലെ കുട്ടികള്‍ക്ക് ഒപ്പം വനവാസി മേഖലയില്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ ടീച്ചറിനെ സ്വാധീനിച്ചിട്ടുണ്ട്. അവിടെ ഒറ്റപ്പെട്ട വനവാസികള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും നല്‍കിയായിരുന്നു ടീച്ചറുടെ സാമൂഹ്യ പ്രവര്ത്തനതുടക്കം. സേവന സന്നദ്ധരായി ഈ രംഗത്തേക്ക് കടന്നുവന്ന പലരും ടീച്ചറിന്റെ സഹായത്തിനുണ്ട്. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പലരും വീട് നിര്‍മ്മാണങ്ങള്‍ക്ക് ധനസഹായം നല്കുന്നു. എംജി സര്‍വ്വകലാശാലയിലെ മികച്ച നാഷണല്സര്വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ക്കുള്ള ബഹുമതി രണ്ടുതവണയാണ് ടീച്ചറിനെ തേടിയെത്തിയത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട 18 കുട്ടികള്‍ക്ക് വിദ്യാജ്യോതി പദ്ധതിയിലൂടെ വിദ്യഭ്യാസ ചെലവുകള്‍ ടീച്ചര്‍ വഹിക്കുന്നു. ഓണം, ക്രിസ്മസ് പോലെയുള്ള വിശേഷ ദിനങ്ങളില്‍ പാവപ്പെട്ട അന്‍പതോളം കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണവും നടത്തുന്നു. പത്തനംതിട്ട മെട്രോ റോട്ടറിക്ലബ്ബിന്റെ സഹായത്തോടെ ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്ന യുവതികളുള്ള 20 കുടുംബങ്ങള്‍ക്ക് പെണ്ണാടുകളെ നല്കുന്ന പദ്ധതിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: