കളമശ്ശേരി : കൊച്ചി ഏലൂര്‍ എടയര്‍ വ്യവസായമേഖലയിലെ പാവനിര്‍മാണ യൂണിറ്റില്‍ പുലര്‍ച്ചെ തീപ്പിടിത്തം. ആളപായമില്ല. നാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തെ ഗോഡൗണുകളിലേക്ക് തീ പടരാതെ നോക്കാനായത് വ്യവസായമേഖലയിലെ വന്‍ ദുരന്തം ഒഴിവാക്കി.
പുലര്‍ച്ച മൂന്നരയോടെയാണ് ഏലൂര്‍ എടയാറിലെ ബോഡി ഗിയര്‍ ഇന്റര്‍നാഷണല്‍ എന്ന പാവനിര്മാണകേന്ദ്രത്തില് തീപിടിച്ചത്. പാവനിര്മിക്കുന്നതിനുള്ള അസംസ്കൃതവസ്തുവായ നൈലോണ്‍, വെല്‍വെറ്റ് തുണിത്തരങ്ങള്‍ എന്നിവയിലാണ് തീ പടര്‍ന്നത്. നൈലോണ്‍ കുമിഞ്ഞ് കത്തിയതാണ് ആദ്യ മണിക്കൂറില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയത്. പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് തീപടരുന്നത് കണ്ടത്. നാട്ടുകാര്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനും മുന്‍കയ്യെടുത്തു.
യൂണിറ്റിന് പിറകില്‍ ഉണ്ടായ ഡീസല്‍ ടാങ്കും എല്‍പിജി സിലണ്ടറുകള്‍ ആദ്യമേ എടുത്ത് മാറ്റിയത് കാരണം വന്‍ പൊട്ടിത്തെറിയും ഒഴിവായി. സമീപത്തെ ഗോഡൗണുകളിലേക്ക് തീപടരാതെ നോക്കാനും കഴിഞ്ഞു.
ഷോര്‍ട്ട്സെര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. നിര്‍മാണയൂണിറ്റിന്റെ ഗോഡൗണും ഫാക്ടറിയും പൂര്‍ണമായും കത്തിനശിച്ചു. അരക്കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: