കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പുരോഹിതന്മാര് പരസ്യമായി രംഗത്ത്. കര്‍ദ്ദിനാള്‍ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം പുരോഹിതര്‍ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റിയന് എടയന്ത്രത്തിനെ നേരിട്ട് കണ്ട് കത്ത് നല്കി. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ യോഗം ചേര്‍ന്ന ശേഷം പ്രകടനമായി ബിഷപ്പ് ഹൗസിലെത്തിയാണ് സഹായമെത്രാന്‍ കത്ത് നല്‍കിയത്.
കര്‍ദ്ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്കിയ സാഹചര്യത്തിലാണ് നടപടി. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് സഭയ്ക്കുണ്ടായ പ്രതിസന്ധിക്ക് മുഖ്യകാരണക്കാരന്‍ കര്‍ദ്ദിനാളും മേജര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണെന്ന് കത്തില്‍ പുരോഹിതര്‍ കുറ്റപ്പെടുത്തി. പ്രശ്നങ്ങള്‍ തീരുന്നതുവരെ ആലഞ്ചേരി എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നാണ് പുരോഹിതരുടെ ആവശ്യം. വസ്തു ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ അധാര്‍മ്മികവും വഴിവിട്ട സാമ്പത്തിക ഇടപാടുമാണ് ഇത്തരമൊരു പ്രതിസന്ധിയിലേക്ക് സഭയെ തള്ളിവിട്ടതെന്നും കത്തിലുണ്ട്.
കര്‍ദ്ദിനാള്‍ സ്ഥാനമൊഴിയണമെന്ന് പുരോഹിതര്‍ ആവശ്യപ്പെട്ട കാര്യം മാര്‍പ്പാപ്പയെയും സിനഡിനെയും ഔദ്യോഗികമായി അറിയിക്കണമെന്നും സഹായമെത്രാന്‍ നല്കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പുരോഹിതര്‍ക്കുവേണ്ടി ഫാ. കുര്യാക്കോസ് മുണ്ടാടനാണ് കത്ത് നല്‍കിയത്. സെന്റ് മേരീസ് ബസിലിക്കയില്‍ ചേര്‍ന്ന പുരോഹിതരുടെ യോഗത്തില്‍ കര്‍ദ്ദിനാളിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: