കൊല്ലം: എസ്ഐയെ ആക്രമിച്ച സംഭവത്തില്‍ നാല് എസ്എഫ്ഐ പ്രവര്‍ത്തകരെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. എസ്എന്‍ ലോകോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഹണിലാല്‍(25), അവസാനവര്‍ഷ വിദ്യാര്‍ത്ഥികളായ അഭിജിത്(23), അജയ്(22), എസ്എന്‍ കോളജിലെ രണ്ടാം വര്‍ഷ എക്കണോമിക്സ് വിദ്യാര്‍ത്ഥി ജിത്തു(19) എന്നിവരാണ് പിടിയിലായത്.
ഇരുമ്പുകമ്പി കൊണ്ട് എസ്ഐ പ്രശാന്തിന്റെ ഇടതുകൈ അടിച്ചൊടിച്ചതിനാണ് എസ്എഫ്ഐക്കെതിരെ കേസെടുത്തതും നാലുപേരെയും അറസ്റ്റ് ചെയ്തതും. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്റ്റേഷന് വളപ്പിലിട്ട് എബിവിപി പ്രവര്‍ത്തകന്റെ തലയടിച്ച് പൊട്ടിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
എസ്എഫ്ഐയുടെ യൂണിറ്റ് പ്രസിഡന്റ് അരവിന്ദന്, സെക്രട്ടറി ഹരികൃഷ്ണന് എന്നിവരടക്കം മുപ്പതംഗ സംഘമാണ് എസ്എന്‍ കോളജിലും പിന്നീട് എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലും ആക്രമണം അഴിച്ചുവിട്ടത്. അരവിന്ദ്, ഹരികൃഷ്ണന് എന്നിവര്‍ക്ക് പുറമെ എസ്എഫ്ഐ ഏരിയാ സെക്രട്ടറി ശ്രീജു, ജില്ലാ കമ്മിറ്റിയംഗം ഇസ്മയില്‍ എന്നിവര്‍ക്കെതിരെയാണ് എബിവിപി പരാതി നല്‍കിയിട്ടുള്ളത്. ഇവരെ എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിവേദനവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: