തൈത്തിരീയോപനിഷത്ത്-13
11-ാം അനുവാകം
വേദമന്ത്രച്യാളചാര്യോന്തേവാസിന മനശാസ്തി
വേദം പഠിപ്പിച്ചതിനുശേഷം ആചാര്യന് ശിഷ്യനെ ഉപദേശിക്കുന്നു. വളരെക്കാലം ഗുരുകുലത്തില്‍ താമസിച്ച് വേദങ്ങളെല്ലാം പഠിച്ചുകഴിഞ്ഞ ശിഷ്യന് ഗുരു നല്കുന്ന ഉപദേശമാണ് ഇത്. നേരത്തെ പറഞ്ഞ ഉപാസനകളൊക്കെ ചെയ്യുന്നതിനു പുറമെ കര്‍ത്തവ്യകര്‍മ്മങ്ങള്‍ ബ്രഹ്മജ്ഞാനം നേടുംവരെ വേണ്ടപോലെ അനുഷ്ഠിക്കണമെന്ന് ഇവിടെ അനുശാസനം ചെയ്യുന്നു. ബ്രഹ്മജ്ഞാനത്തിന് മുമ്പ് ശ്രൗത-സ്മാര്‍ത്ത കര്‍മ്മങ്ങള്‍ നിയമേന അനുഷ്ഠിക്കണം. ഇത് മനുഷ്യസംസ്കാരത്തിനു വേണ്ടിയാണ്. സംസ്കാരം നേടി ശുദ്ധനായിത്തീര്‍ന്നവനേ ആത്മജ്ഞാനമുണ്ടാകൂ. ‘തപസാ കല്മഷം ഹന്തി, വിദ്യയാ അമൃതമശ്നുതേ’- തുടങ്ങിയ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ വിദ്യ നേടാന്‍ കര്‍മ്മം ചെയ്യണം. കര്‍മ്മാനുഷ്ഠാനം ചെയ്യണമെന്ന് അനുശാസനം ചെയ്യുകയാണ് ഈ അനുവാകത്തില്‍. വേദം പഠിപ്പിച്ചതിനുശേഷം ആചാര്യന് ശിഷ്യനെ അതിന്റെ അര്‍ത്ഥം ഗ്രഹിപ്പിക്കുന്നു. വേദം പഠിച്ചയാള്‍ ധര്‍മ്മത്തെ അറിയാതെ ഗുരുകുലത്തില്നിന്ന് തിരിച്ചുപോരാന്‍ പാടില്ല എന്നാണ്. കര്‍മ്മങ്ങള്‍ വേണ്ടവിധം ആചരിച്ചാല്‍ ചിത്തശുദ്ധിക്ക് കാരണമാകും. കര്‍മ്മാനുഷ്ഠാനത്തിലൂടെ ധര്‍മ്മാചരണത്തിന് പ്രചോദനം നല്‍കാനാണ് ഈ അനുശാസനം. ‘അവിദ്യയാ മൃത്യും തീര്ത്ത്വാ വിദ്യയാമൃതമശ്നുതേ’- എന്ന ശ്രുതിവാക്യവും ഇതിനെ ശക്തമായി പിന്തുണയ്ക്കുന്നു. വേദാര്‍ത്ഥം അറിഞ്ഞതിനുശേഷം കര്‍മ്മങ്ങള്‍ ചെയ്യണമെന്ന് സ്മൃതിയുമുണ്ട്.
സത്യം വദ ധര്‍മ്മം ചര സ്വാധ്യായാന്മാ
പ്രമദഃ
ആചാര്യായ പ്രിയം ധനമാഹൃത്യ
പ്രജാതന്തും
മാ വ്യവച്ഛേത്സീഃ
സത്യം പറയുക, ധര്‍മ്മം അനുഷ്ഠിക്കുക. സ്വാധ്യായത്തില്‍നിന്ന് മാറരുത്. ആചാര്യന് ഇഷ്ടമായ ധനത്തെ കൊടുത്തിട്ട് സന്താന പരമ്പരയെ മുറിയാതെ നോക്കണം.
പ്രത്യക്ഷം തുടങ്ങിയ പ്രമാണങ്ങളെക്കൊണ്ട് അറിഞ്ഞതുപോലെയുള്ള സത്യം പറയണം. അതുപോലെ ധര്‍മ്മം ആചരിക്കുകയും വേണം. പൊതുവേ നമ്മള് ചെയ്യേണ്ടവയെല്ലാം ധര്‍മ്മമെന്ന് പറയുന്നു. ഒാരോന്നിനേയും അതായി നിലനിര്‍ത്തുന്നതാണ് ധര്‍മ്മം. നമുക്ക് അഭ്യുദയത്തിനേയും നിശ്രേയസ്സിനേയും തരുന്നതാണത്. അസത്യമോ അധര്‍മ്മമോ പാടില്ല. സ്വാധ്യായം അഥവാ പഠനത്തില്‍ ഉഴപ്പരുത്. സ്വാധ്യായം നിത്യവും ചെയ്യണം. പഠനത്തില്‍നിന്ന് ഒരിക്കലും പിന്‍വലിയരുത്. വിദ്യ അഭ്യസിച്ചതിന് പ്രതിഫലമായി ആചാര്യന് ദക്ഷിണ സമര്‍പ്പിക്കണം. ഗുരുദക്ഷിണ നല്കി അദ്ദേഹത്തെ സന്തോഷിപ്പിച്ച് അനുഗ്രഹം നേടണം. പിന്നീട് തനിക്ക് യോജിച്ചതായ കന്യകയെ വിവാഹം കഴിക്കണം. അവള് സന്താനോല്‍പ്പത്തിയെ ചെയ്ത് സന്തതിപരമ്പരയെ നിലനിര്‍ത്തണം. സന്താനങ്ങള്‍ അറ്റുപോകാതിരിക്കാന്‍ ഓരോ തലമുറയും ശ്രദ്ധിക്കണമെന്നര്‍ത്ഥം. മക്കളുണ്ടാകാതിരുന്നാല്‍ അതിനെ പരിഹരിക്കാനുള്ള പുത്രകാമകര്‍മ്മങ്ങള്‍ ചെയ്യണം. പുത്രോല്‍പ്പത്തിയ്ക്കായി യത്നം വേണം.
സത്യാന്ന പ്രമദിതവ്യം ധര്‍മ്മാണ
പ്രമദിതവ്യം കുശലാന്ത
പ്രമദിതവ്യം ഭൂതൈ്യന പ്രമദിതവ്യം
സ്വാധ്യായ പ്രവചനാഭ്യാം
ന പ്രമദിതവ്യം ദേവപിതൃകാര്യാഭ്യാം
ന പ്രമദിതവ്യം
സത്യത്തില്‍നിന്ന് മാറരുത്. ധര്‍മ്മത്തില്‍നിന്ന് മാറരുത്. കുശലകര്‍മ്മങ്ങളില്‍നിന്നും ഐശ്വര്യകര്‍മ്മങ്ങളില്‍നിന്നും പഠനത്തില്‍നിന്നും പഠിപ്പിക്കലില്‍നിന്നും മാറിനില്‍ക്കരുത്. ദേവ, പിതൃകാര്യങ്ങളിലും വീഴ്ചയുണ്ടാവരുത്. പ്രമദഃ, പ്രമദിതവ്യം എന്നീ വാക്കുകളെക്കൊണ്ട് തെറ്റായോ എതിരായോ ആകരുത് എന്നാണ് ഉദ്ദേശ്യം. ബോധപൂര്‍വ്വമായോ അല്ലാതെയോ സത്യത്തില്‍ നിന്നും ധര്‍മ്മാചരണത്തില്‍നിന്നും വ്യതിചലിക്കരുത്. ഇളകരുത്, അവയില്‍ ഉറച്ചുനില്ക്കുക തന്നെ വേണം. ഒരു പിഴവും ഉണ്ടാകരുത്.
സത്യത്തില്‍ നിന്ന് തെറ്റുക എന്നത് അസത്യമാണ്. അഥവാ അനൃതമാണ്. കള്ളമോ കളവോ ഏതായാലും പഠിക്കാത്തവനുപോലും ഭൂഷണമല്ല. പിന്നെ വേണ്ടവിധം വേദപഠനം നടത്തിയവരെക്കുറിച്ച് എത്ര ശ്രദ്ധയോടെ സത്യം പുലര്‍ത്തണമെന്ന് പറയേണ്ടതില്ല. ഓര്‍ക്കാതെ പോലും അനൃതം പറയരുത്. അസത്യത്തേക്കാള്‍ ഗൗരവമായാണ് അനൃതത്തെ കാണുന്നത്. ധര്‍മ്മം അവശ്യം ആചരിക്കേണ്ടവയാണ്. ധര്‍മ്മത്തില്‍ പിഴവുണ്ടാകുക എന്നാല്‍ വേണ്ടത് ചെയ്യാതിരിക്കുക എന്നാകും. തീര്‍ച്ചയായും ധര്‍മ്മം അനുഷ്ഠിക്കുക തന്നെ വേണം. കുശലം എന്നാല്‍ ആത്മരക്ഷക്ക് വേണ്ടിയുള്ള കര്‍മ്മം എന്നര്‍ത്ഥം. അതിലും പിഴവു പറ്റരുത്. ഐശ്വര്യത്തിനും മംഗളത്തിനും വേണ്ടിയുള്ള കര്‍മ്മങ്ങളിലും വീഴ്ചയുണ്ടാകരുത്. സ്വയം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും അലംഭാവം പാടില്ല. വേദാധ്യയനവും അധ്യാപനവും മുട്ടാതെ നടത്തണം. ദേവന്മാരെയും പിതൃക്കളെയും ആദരിക്കുന്ന കാര്യങ്ങള്‍ മുടക്കം വരാതെ നോക്കണം.
സത്യം വദ എന്നും സത്യാന്നപ്രമദിതവ്യം എന്നും പറഞ്ഞതുകൊണ്ട് സത്യത്തില്‍ നിന്ന് ഒരിക്കലും വഴിമാറരുത് എന്നു കരുതിയാണ്. ഓര്‍ക്കാതെപോലും കളവ് പറയാന്‍ പാടില്ല. ധര്‍മ്മം ചര എന്നും ധര്‍മ്മാണപ്രമദിതവ്യം എന്നും പറയുന്നത് ധര്‍മ്മാചരണത്തില്‍ കാണിക്കേണ്ട ശുഷ്കാന്തിയെ ഓര്‍മ്മിപ്പിക്കാനാണ്. ധാര്‍മ്മിക കാര്യങ്ങളില്‍ വീഴ്ച വരരുത്. അധര്‍മ്മം ആചരിക്കാനും പാടില്ല. സന്തതിപരമ്പരയെ മുറിക്കരുത് എന്ന് പറഞ്ഞത് വിവാഹം കഴിച്ച് ഗൃഹസ്ഥരായി ജീവിക്കുക എന്നു മാത്രമല്ല. വളരെ നിഷ്ഠയോടെ ബ്രഹ്മചര്യം പാലിക്കുന്ന നൈഷ്ഠിക ബ്രഹ്മചാരികളായവര്‍ക്ക് ശിഷ്യപരമ്പരയായി വിദ്യാവംശത്തെ നിലനിര്‍ത്താനാകണമെന്നും താല്പര്യമുണ്ട്.
(തുടരും)
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ ഫോണ്‍ 9495746977)
പ്രതികരിക്കാൻ ഇവിടെ എഴുതുക: