ബ്രാഹ്മണരുടെ സംസ്കാരങ്ങളും കര്‍മ്മങ്ങളും- ഈ വേദത്തെ മേല്‍വിവരിച്ച തരത്തില്‍ പഠിച്ച് പ്രയോഗിക്കാന്‍ നിയുക്തരായ ബ്രാഹ്മണരുടെ ജീവിതചര്യകളെക്കുറിച്ചും ആമ്നായമഥനത്തില്‍ ഏര്‍ക്കര വിവരിക്കുന്നുണ്ട്.
ബ്രാഹ്മണര്‍ക്ക് നാല്‍പ്പത് (ചത്വാരിംശല്) സംസ്കാരങ്ങളാണ് വിധിച്ചിട്ടുള്ളത്. അവയില്‍ ഗര്‍ഭാധാനാദി ഇരുപത്തിയാറ് സംസ്കാരങ്ങള്‍ സ്മൃതികളില്‍ പ്രതിപാദിക്കുന്നവയാണ്. ഇവയെ സ്മാര്ത്തങ്ങള് എന്നു പറയും. ഇവയില്‍ ഗര്‍ഭാധാനം (സേകം), പുംസവനം, സീമന്തോന്നയനം, ജാതകര്‍മ്മം, നാമകരണം, നിഷ്ക്രാമണം (വാതില്പുറപ്പാട്), അന്നപ്രാശനം, ചൂഡാകര്‍മ്മം (ചൗളം), ഉപനയനം, സാവിത്രം, ഹോതാരം, ഉപനിഷദം, ഗോദാനം, സമാവര്‍ത്തനം, വിവാഹം, അഗ്ന്യാധാനം എന്നീ പതിനാറ് ചടങ്ങുകളെ ചേര്‍ത്ത് ഷോഡശ സംസ്കാരം എന്നു പറയുന്നു. ബാക്കി പതിനാലു സംസ്കാരങ്ങള്‍ വേദത്തില്‍ത്തന്നെ പറയുന്നവയാണ്. അതുകൊണ്ട് ഇവയെ ശ്രൗതങ്ങള് എന്നു പറയുന്നു.
ശ്രൗതങ്ങള് രണ്ടു തരമുണ്ട്- ഹവിര്യജ്ഞം, സോമയജ്ഞം. അഗ്ന്യാധാനം (ത്രേതാഗ്നിയെ സമ്പാദിക്കുക), അഗ്നിഹോത്രം (പതിവായി രണ്ടു സന്ധ്യകളിലും ചെയ്യേണ്ടതായ ഇഷ്ടി എന്ന ഹോമവിശേഷം), ദര്ശപൂര്ണ്ണ മാസങ്ങള്‍ (പൂര്‍വാപര പക്ഷ സന്ധികളില്‍ ചെയ്യേണ്ടതായ ഇഷ്ടി), ആഗ്രയണം (പുത്തരി ഉപയോഗിക്കുവാന്‍ തുടങ്ങുന്നതിന്റെ മുമ്പെ ചെയ്യേണ്ടതായ ഇഷ്ടി), ചാതുര്‍മ്മാസ്യം (നന്നാലു മാസം കൂടുമ്പോള്‍ ചെയ്യേണ്ടതായ ഇഷ്ടി), നിരൂഢപശു (ദക്ഷിണോത്തരായണ സന്ധികളില്‍ ചെയ്യേണ്ടതായ പശുബന്ധം), സൗത്രാമണി (വസന്ത ഋതുവില്‍ ശുക്ലപക്ഷത്തില്‍ ചെയ്യേണ്ടതും സുരാഗ്രഹ പശുബന്ധങ്ങളോടു കൂടിയതുമായ കര്‍മ്മവിശേഷം) എന്നിങ്ങനെ ഏഴ് എണ്ണമാണ് ഹവിര്‍യജ്ഞങ്ങള്‍. അഗ്നിയില്‍ ഹവിസ്സ് ഹോമിക്കലാണ് ഇവയില്‍ പ്രധാനചടങ്ങ് എന്നതു കൊണ്ട് ഹവിര്യജ്ഞം എന്നു പറയുന്നു.
അഗ്നിഷ്ടോമം, അത്യഗ്നിഷ്ടോമം, ഉക്ഥ്യം, ഷോഡശി, വാജപേയം, അതിരാത്രം, അപ്തോര്യാമം എന്ന ഏഴെണ്ണമാണ് സോമയജ്ഞങ്ങള്‍. ഇവയില്‍ സോമവള്ളി ഇടിച്ചു പിഴിഞ്ഞെടുത്ത സോമരസം ആണ് മുഖ്യഹോമദ്രവ്യം എന്നതിനാല്‍ സോമയജ്ഞം, സോമയാഗം എന്നീ പേരുകള്‍ വന്നു. സോമലത ഒരു വള്ളിച്ചെടിയാണ്. സുശ്രുതസംഹിതയില്‍ സോമലതയെക്കറിച്ചുള്ള വിവരണം ഇപ്രകാരമാണ്: ചവര്‍പ്പും മധുരവും ചേര്‍ന്ന രസം, നല്ല നീലനിറം (റോയല്ബ്ളൂ), ശീതഗുണം, ആകെ പതിനഞ്ചിലകള്, വെളുത്തപക്ഷത്തില്‍ ഈ ഇലകള്‍ വളരുകയും കറുത്ത പക്ഷത്തില്‍ കൊഴിയുകയും ചെയ്യും. വെളുത്തവാവ് ദിവസം പതിനഞ്ച് ഇലകളുമുണ്ടാകും. കറുത്തവാവിന്റെ അന്ന് ഒന്നുമുണ്ടാകില്ല. സോമരസം കഴിച്ചാല്‍ ചെറിയ മദം ഉണ്ടാകും. ഈ മദത്തിന് സുമദം എന്നു പറയുന്നു എന്നും സാധാരണ മനുഷ്യര്‍ ഉപയോഗിക്കുന്ന, ദുര്‍മദം ഉണ്ടാക്കുന്ന, സുര സോമത്തില്‍ പെടുകയില്ലെന്നും കൈതപ്രം വാസുദേവന്‍ നമ്പൂതിരി തന്റെ സാഗ്നികം അതിരാത്രം എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
പഞ്ചമഹായജ്ഞങ്ങള്‍- അമരകോശം ബ്രഹ്മവര്ഗ്ഗവ്യാഖ്യാനത്തില് വാചസ്പതി പരമേശ്വരന് മൂസ്സത് ഇവയുടെ ഉദ്ദേശസഹിതം ഇവയെ ഇപ്രകാരം വിശദമാക്കുന്നു- പാഠ: ഹോമ: അതിഥീനാം സപര്യാ തര്‍പ്പണം ബലി: ഏതേ ബ്രഹ്മയജ്ഞാദി നാമകാ: ഉരല്, ഉലക്ക മുതലായത്, അമ്മി, കുഴവി മുതലായത്, അടുപ്പ്, വെള്ളം കോരിവെയ്ക്കുന്ന പാത്രം, മുറം, ചൂല് എന്നിവ അഞ്ചും ഹിംസാസ്ഥാനങ്ങളാകുന്നു. ഇവ ഗൃഹസ്ഥനെ എപ്പോഴും പീഡിപ്പിച്ചുകൊണ്ടു ബാധിക്കുന്നു. ഈ പാപങ്ങള്‍ തീര്‍ന്നു ശുദ്ധി വരുവാനായ്ക്കൊണ്ടാണ് പഞ്ചമഹായജ്ഞങ്ങള്‍ വിധിക്കപ്പെട്ടിരിക്കുന്നത്. പഞ്ചമഹായജ്ഞങ്ങളെ വിവരിക്കാം: 1. പാഠ:- വേദാധ്യയനവും വേദാധ്യാപനവും. ഇതു ബ്രഹ്മയജ്ഞം. 2. ഹോമ:- ദേവന്മാക്കു ചെയ്യുന്ന ഔപാസനവൈശ്വദേവാദി ഹോമം. ഇതു ദേവയജ്ഞം. 3. അതിഥീനാം സപര്യാ- അതിഥി സല്‍ക്കാരം. ഇതു മനുഷ്യയജ്ഞം. 4. തര്‍പ്പണം (തൃപ്തി വരുത്തല്‍)- ബൗധായനീയസ്നാനം മുതലായത്. ഇതു പിതൃയജ്ഞം. 5. ബലി (ദാനം ചെയ്യല്‍) :- പശുക്കള്‍ക്കു പുല്ലുകൊടുക്കുക മുതലായത്. തത്തയ്ക്കു പാല് കൊടുക്കുക, പ്രാവിന് അരി കൊടുക്കുക, പൂച്ചയ്ക്കു ചോറു കൊടുക്കുക മുതലായതും ഇതില്‍ ഉള്‍പ്പെടും. ഇതു ഭൂതയജ്ഞം. ഇവയെ ഗൃഹസ്ഥന് നിത്യമായി അനുഷ്ഠിച്ചുകൊണ്ടിരിക്കണം. എന്നാല്‍ അവന് സകലപാപങ്ങളില്‍ നിന്നും നിവൃത്തനായിട്ടു സല്‍ഗതിയെ പ്രാപിക്കും. എല്ലാ യജ്ഞങ്ങളേക്കാളും ഈ യജ്ഞങ്ങള്‍ക്കു പ്രാധാന്യമുണ്ട്. അതാണ് മഹായജ്ഞങ്ങള്‍ എന്നു പറഞ്ഞത്. മനു ഇങ്ങനെ പറയുന്നു: അദ്ധ്യാപനം ബ്രഹ്മയജ്ഞ: പിതൃയജ്ഞസ്തു തര്‍പ്പണം. ഹോമോ ദൈവോ ബലിര്‍ഭൗതോ നൃയജ്ഞോതിഥിപൂജനം.
ഏര്‍ക്കര പറയുന്നത് ബ്രാഹ്മണന് മൂന്നു തരം കടങ്ങളുമായിട്ടാണ് ജനിക്കുന്നതു തന്നെ- ഋഷി, ദേവ, പിതൃഋണങ്ങള്. വേദാധ്യയനം കൊണ്ട് ഋഷിമാരുടെയും, യജ്ഞാനുഷ്ഠാനം കൊണ്ട് ദേവന്മാരുടെയും പുത്രോല്പ്പാദനം കൊണ്ട് പിതൃക്കളുടെയും കടങ്ങള്‍ വീടും- എന്നാണ്. ദേവയജ്ഞം, പിതൃയജ്ഞം, ഭൂതയജ്ഞം എന്നിവ വൈശ്വദേവ (വൈശ്യം) ത്തില്‍ പെടും എന്നും ഏര്‍ക്കര പറയുന്നു.
ഷഡ്കര്മ്മങ്ങള്-ബ്രാഹ്മണന് ഷഡ്കര്മ്മനിരതനായിരിക്കണം എന്നാണ് ശ്രുതി അനുശാസിക്കുന്നത്. അദ്ധ്യയനം, അദ്ധ്യാപനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം (ദാനം വാങ്ങുക) എന്നിവയാണ് ആറു കര്‍മ്മങ്ങള്‍. ഇവയില്‍ അദ്ധ്യയനം, യജനം, ദാനം എന്നിവ മൂന്നും നിത്യകര്‍മ്മങ്ങളും അദ്ധ്യാപനം, യാജനം, പ്രതിഗ്രഹം എന്നിവ കാമ്യങ്ങളുമാണ്.
ഇതുമായി ബന്ധപ്പെട്ട് വാചസ്പതി പരമേശ്വരന് മൂസ്സത് ഇങ്ങനെ പറയുന്നു- ഇജ്യാധ്യയനദാനാനി യാജനാധ്യാപനേ തഥാ. പ്രതിഗ്രഹശ്ച തൈര്യുക്ത: ഷഡ്ക്കര്മ്മാ വിപ്ര ഉച്യതേ. യാഗം ചെയ്യുക, ഓത്തു ചൊല്ലുക, ദാനം ചെയ്യുക, യാഗം ചെയ്യിക്കുക, ഓത്തു ചൊല്ലിക്കുക, ദാനം വാങ്ങുക ഇവ ആറും ഉള്ള ബ്രാഹ്മണന്- ആറിന്നും അധികാരമുള്ളവനും ആറും പ്രവര്ത്തിക്കുന്നവനുമായിട്ടുള്ളവന്- ഷഡ്കര്മ്മാവ് എന്നു പറയപ്പെടുന്നു. ആദ്യത്തേതായ ഇജ്യാധ്യയന ദാനങ്ങളില് ക്ഷത്രിയനും വൈശ്യനും അധികാരമുണ്ട്- അര്‍ത്ഥാല്‍ ത്രൈവര്ണ്ണികന്മാര്ക്കെല്ലാവര്ക്കും അധികാരമുണ്ട്. യാജനാധ്യാപന പ്രതിഗ്രഹങ്ങള് ബ്രാഹ്മണനു മാത്രമേ പാടുള്ളൂ എന്നു സ്മൃതികളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ബ്രാഹ്മണരില്‍ത്തന്നെ ചിലര്‍ക്ക് ആറിന്നും അധികാരമുണ്ടായിരിക്കയില്ല. (അമരകോശം, ബ്രഹ്മവര്ഗ്ഗ:).
വിധിപ്രകാരം ഷോഡശസംസ്കാരങ്ങള്‍ ചെയ്ത് ഗുഹസ്ഥാശ്രമത്തില് പ്രവേശിച്ച് ഗാര്‍ഹപത്യം, ദക്ഷിണാഗ്നി, ആഹവനീയം എന്ന മൂന്ന് അഗ്നികളെ (ത്രേതാഗ്നി) സമ്പാദിച്ച് മേല്‍പ്പറഞ്ഞ പതിനാല് ശ്രൗതകര്മ്മങ്ങളേയും പഞ്ചമഹായജ്ഞങ്ങളേയും വിധിയാം വണ്ണം അനുഷ്ഠിച്ചു കഴിയുന്ന ഷഡ്കര്മ്മാവായ ബ്രാഹ്മണനെ മറ്റുള്ളവര്‍ ഭൂദേവനായിക്കണ്ട് ബഹുമാനിച്ചതില്‍ ആശ്ചര്യമില്ലല്ലോ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: