2004-ല്‍ ലോകം ഞെട്ടിവിറച്ച സുനാമിക്കുശേഷം നീണ്ടകരയില്‍ നിന്ന് ആലപ്പുഴയിലേക്ക് നല്ല തോതില്‍ കരിമണല്‍ശേഖരം മാറിപ്പോയിട്ടുണ്ട്. തോട്ടപ്പള്ളിയിലേക്കാണ് ഇത് അടിച്ചുകയറിയത്. ഇവിടെയും ഖനനത്തിന് പ്രാദേശികപ്രശ്നങ്ങള്‍ കാരണം തടസ്സങ്ങളുണ്ട്. കായംകുളം പൊഴിക്ക് തെക്കുവശത്ത് കെഎംഎംഎല്ലിന് ഖനനമേഖലയുണ്ട്. ബ്ലോക്ക് ഏഴാണ് ഇവിടെ കമ്പനിയുടെ ഉടമസ്ഥതയിലുള്ളത്. സമീപപ്രദേശത്ത് ആരാധനാലയങ്ങളും റോഡുകളും കായലുകളും മറ്റും ഉണ്ടെങ്കില്‍ കര്‍ശനമായ വ്യവസ്ഥകളോടെ മാത്രമേ ഖനനം നടത്താനാകൂ. കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാതെ ഇത്തരം നിയമങ്ങള്‍ തുടരുന്നത് വ്യവസായത്തിന് വെല്ലുവിളിയാകുന്നു.
പ്രദേശവാസികളുടെയും രാഷ്ട്രീയസംഘടനകളുടെയും പരിസ്ഥിതി സ്നേഹികളുടെയും സമരങ്ങളുടെ ആധിക്യം മറ്റ് സാധ്യതകളെപ്പറ്റി ചിന്തിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചു. ഇതിന്റെ ഫലമായി കരിമണല്‍ എന്തുകൊണ്ട് കടലില്‍ നിന്നുതന്നെ ശേഖരിച്ച് വിനിയോഗിച്ചുകൂടാ എന്നും ആരാഞ്ഞു. ഇതിനായി പഠനം നടത്താന്‍ 2011-ല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് രംഗത്തുവന്നു. മൂന്നുവര്‍ഷത്തെ ഗവേഷണങ്ങള്‍ക്കുശേഷം അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചവറയ്ക്കും നീണ്ടകരയ്ക്കുമിടയിലെ ആഴക്കടലില്‍ ആറുകിലോമീറ്റര്‍ ഉള്ളിലായി കരിമണല്‍ ഖനനം ചെയ്തെടുക്കാനാകുമെന്ന് കണ്ടെത്തിയെങ്കിലും കടലിന്റെ ആവാസവ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന ആഘാതം പരിഗണിച്ച് ആ റിപ്പോര്‍ട്ട് കടലാസ്സിലായി.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് എംഎസ് യൂണിറ്റിലേക്കുള്ള നടപ്പാലം തകര്‍ന്ന് ടിഎസ് കനാലില്‍ വീണ് മൂന്ന് സ്ത്രീകള്‍ മരിച്ച സംഭവമാണ് കെഎംഎംഎല്ലില്‍ ഏറ്റവും അവസാനം നടന്നത്. കമ്പനിയില്‍ ആശ്രിതനിയമനം വഴി ജോലിചെയ്തുവന്ന ആഞ്ചലീന, അന്നമ്മ, ശ്യാമള എന്നിവരാണ് മരിച്ചത്. 1998 ഡിസംബര്‍ 22ന് എല്‍പിജി ചോര്‍ന്നുണ്ടായ തീപിടിത്തത്തില്‍ റഷീദ്കുട്ടി എന്നയാള്‍ മരണപ്പെട്ടിരുന്നു. പ്ലാന്റിലുണ്ടായ ഈ സംഭവത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. 1989 മേയ് 27ന് വാതകം ചോര്‍ന്ന് വെല്‍ഡറും കരാര്‍തൊഴിലാളിയുമായ തമ്പിരാജന്‍ മരിച്ചു. 1991 ജൂലൈ ഒന്നിന് വാതകചോര്‍ച്ചയുടെ ഫലമായി 400 പേര്‍ക്ക് ശ്വാസംമുട്ടുണ്ടായി. 2007 ഏപ്രിലില്‍ മൂന്നു ദിവസങ്ങളിലും ഇത് ആവര്‍ത്തിക്കപ്പെട്ടു. 2012 ആഗസ്റ്റ് 6, 7 തീയതികളല്‍ വാതകം ചോര്‍ന്നതുമൂലം 68 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശ്വാസംമുട്ടനുഭവപ്പെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1981-ലെ വായുമലിനീകരണ നിയന്ത്രണനിയമം അനുസരിച്ച് ഒരുമീറ്റര്‍ ക്യൂബില്‍ 150 മില്ലിഗ്രാമില്‍ കൂടുതല്‍ പൊടിപടലങ്ങള്‍ പാടില്ല. വിഷവാതകങ്ങള്‍ പുറത്തുവിടാനും പാടില്ലാത്തതാണ്. വാതകങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ടാങ്കുകളില്‍ നിന്നും റിയാക്ടറില്‍ നിന്നും പൈപ്പുകളില്‍ നിന്നും അടിക്കടി ചോര്‍ച്ചയുണ്ടാകുന്നുണ്ടെങ്കിലും അതെല്ലാം കമ്പനി നിഷേധിക്കുകയാണ് പതിവ്. രാസവ്യവസായത്തില്‍ പൈപ്പിന്റെ ആയുസ്സ് പത്തുവര്‍ഷമാണ്. എന്നാല്‍ കെഎംഎംഎല്ലിലെ പൈപ്പുകള്‍ സ്ഥാപിച്ചിട്ട് മുപ്പത് വര്‍ഷമായി. പഴക്കം ചെന്ന പൈപ്പുകളൊന്നും മാറ്റാറില്ല. അറ്റകുറ്റപ്പണിയുടെ പേരില്‍ പെയിന്റടിക്കലും ഓഫീസ് നവീകരിക്കലുമാണ് ആകെ നടക്കുന്നതെന്ന് സാരം. എത്രതന്നെ ആക്ഷേപങ്ങള്‍ ഉണ്ടായാലും അതിനെയെല്ലാം അവഗണിച്ച് ഗുരുതരമായ സുരക്ഷാവീഴ്ചയാണ് കമ്പനിയില്‍ നടക്കുന്നത്.
ക്ലോറിനും ടൈറ്റാനിയം ടെട്രാക്ലോറൈഡും എത്രപ്രാവശ്യം ചോര്‍ന്നുവെന്നതിന് വ്യക്തമായ കണക്കില്ല. ഇല്‍മനൈറ്റ് ഡയോക്സൈഡായി സംസ്കരിച്ചെടുക്കുന്ന പ്രക്രിയയില്‍ ലഭിക്കുന്ന ടൈറ്റാനിയം ടെട്രാക്ലോറൈഡ്(ടിക്കിള്‍) ശ്വസിച്ചാലും ശ്വാസംമുട്ടുണ്ടാകും. ക്ലോറിന്‍ ആയാലും ടിക്കിള്‍ ആയാലും നിറയുന്നത് ശ്വാസകോശത്തിലാണ്. ഇതുമൂലം ശ്വാസകോശത്തില്‍ അണുബാധ ഉണ്ടാകുമെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. കമ്പനിയില്‍ വാതകചോര്‍ച്ച ഉണ്ടായാല്‍ അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നത് തദ്ദേശവാസികളാണ്. ജീവനക്കാരും ഓഫീസര്‍മാരും താമസിക്കുന്നത് കിലോമീറ്ററുകള്‍ അകലെ രാമന്‍കുളങ്ങരയിലാണ്. കൊല്ലം, കായംകുളം റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രമാക്കി മറ്റുള്ള ജീവനക്കാര്‍ക്കായി വന്നുപോകാന്‍ കമ്പനിവക വാടകബസ്സുകളുമുണ്ട്. കമ്പനി ആരംഭിച്ചപ്പോള്‍ ടൗണ്‍ഷിപ്പിനായി സ്ഥലം ഏറ്റെടുത്തെങ്കിലും അതെല്ലാം കടലാസ്സില്‍ ഒതുങ്ങുകയായിരുന്നു. അതുണ്ടായിരുന്നെങ്കില്‍ കമ്പനി അധികൃതര്‍ സുരക്ഷാപരിപാലനത്തിന് കൂടുതല്‍ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കുമായിരുന്നു എന്നാണ് പ്രദേശവാസികളുടെ പക്ഷം.
(അടുത്തത്: റാകിപ്പറക്കുന്ന സ്വകാര്യലോബികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: